സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റും ലോക അത്‌ലറ്റിക്സ് മെഡൽ വിജയിയുമായ ഒളിംപ്യൻ അഞ്‍ജു ബോബി ജോർജിനോട് കായിക മന്ത്രി ഇ.പി.ജയരാജൻ മോശമായി സംസാരിച്ചതായി പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അഞ്ജു പരാതി നൽകി. അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കി. സ്വന്തം നിലപാടു ശക്തമായി വ്യക്തമാക്കിയശേഷമാണ് അഞ്ജു മുഖ്യമന്ത്രിയേ നേരിട്ടു കണ്ടത്. പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാൻ എത്തിയതായിരുന്നു ബെംഗളൂരുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു. അടുത്തിടെ സ്പോർട്സ് കൗൺസിൽ മാന്വൽ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയൽ മന്ത്രിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു.ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്‍റേതു മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗൺസിലിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി. ഇത് കുട്ടികൾക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരം.