സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തസ്‍ലിമ നസ്‍റീന് ബംഗ്ലാദേശ് നിഷിദ്ധമായ 25 വര്‍ഷങ്ങള്‍

വിമെന്‍ പോയിന്‍റ് ടീം

മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരി തസ്‍ലിമ നസ്‍റീന്‍ ബംഗ്ലാദേശില്‍ നിന്ന് നാടുകടത്തപ്പെട്ടിട്ട് 25 വര്‍ഷങ്ങള്‍. ട്വിറ്ററില്‍ തസ്‍ലിമ തന്നെയാണ് ഇക്കാര്യം എഴുതിയത്. 

'25 വര്‍ഷങ്ങള്‍, അതെ 25 വര്‍ഷങ്ങള്‍. എന്‍റെ രാജ്യം നഷ്‍ടപ്പെട്ടതിന്‍റെ 25 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി' അവര്‍ എഴുതി. ഇസ്ലാമിക യാഥാസ്ഥികവാദികളുടെ കൊലവിളിയില്‍ നിന്ന് 1994ല്‍ ആണ് പുരോഗമന ചിന്തയ്‍ക്ക് വേണ്ടി വാദിച്ച തസ്‍ലിമ നസ്‍റിന്‍ നാടുവിട്ടത്. പിന്നീട് അവര്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ല. യൂറോപ്പില്‍ വര്‍ഷങ്ങളോളം ജീവിച്ച അവര്‍ നിലവില്‍ സ്വീഡിഷ് പൗരയാണ്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി. കൊല്‍ക്കത്തയില്‍ ജീവിച്ച തസ്‍ലിമ, പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. 

തുല്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന തസ്‍ലിമ ഡോക്ടര്‍ ആയിരുന്നു. ചെറുപ്പം മുതല്‍ തന്നെ ഇസ്ലാമിലെ യാഥാസ്ഥിക നിലപാടുകള്‍ക്കും ആണ്‍കോയ്‍മയ്‍ക്കും എതിരെ എഴുതി. 1993ല്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ അനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ച് അവര്‍ ലജ്ജ എന്ന പ്രശസ്‍തമായ നോവല്‍ എഴുതി. ഇത് ഇസ്ലാമിക മൗലികവാദികളെ ചൊടിപ്പിച്ചു. പുസ്‍തകം അതേ വര്‍ഷം തന്നെ നിരോധിക്കപ്പെട്ടു. 

പ്രതിഷേധങ്ങളും ഭീഷണികളും ഫത്വകളും തലയറുക്കാനുള്ള ആഹ്വാനങ്ങളും കൂടാതെ ഉറക്കെ ശബ്‍ദിച്ചുകൊണ്ടിരുന്ന തസ്‍ലിമയ്‍ക്ക് 1994ല്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. 2004ല്‍ അവര്‍ കൊല്‍ക്കത്തയില്‍ എത്തി. 2007ല്‍ പ്രസിദ്ധപ്പെടുത്തിയ ജീവചരിത്ര പുസ്‍തകം ഇസ്ലാമിക മതവിശ്വാസത്തെ വൃണപ്പെടുത്തുന്നു എന്ന് ആരോപിച്ച് അവര്‍ക്ക് എതിരെ പ്രക്ഷോഭങ്ങളും ആക്രമണവും ഉണ്ടായി. തസ്‍ലിമയ്‍ക്ക് കൊല്‍ക്കത്ത ഉപേക്ഷിക്കേണ്ടി വന്നു. അന്നത്തെ ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുസ്ലീം വോട്ടുബാങ്ക് കണ്ട് തന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയായിരുന്നു എന്ന് തസ്‍ലിമ പിന്നീട് വിമര്‍ശിച്ചിരുന്നു. 

സ്വീഡന് പുറമെ യുഎസ്‍ തസ്‍ലിമയ്ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് രാജ്യങ്ങളും ഒഴിവാക്കിയാണ് അവര്‍ ഇന്ത്യയില്‍ ജീവിക്കുന്നത്. ഇന്ത്യയിലായിരിക്കുമ്പോള്‍ ഞാന്‍ പലായനം ചെയ്‍തയാളാണെന്ന് എനിക്ക് തോന്നാറില്ല - അവര്‍ അവരുടെ ആത്മകഥാംശമുള്ള കുറിപ്പുകളില്‍ എഴുതി. 

ഗൈനക്കോളജിസ്റ്റ് ആയിരുന്നു തസ്‍ലിമ നസ്‍റിന്‍. ഇപ്പോഴും അവര്‍ ജീവിക്കുന്നത് പോലീസ് സുരക്ഷയിലാണ്. എന്നെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകാനാകും എന്നതാണ് അവരുടെ പ്രതീക്ഷ. പൊതുയിടങ്ങളിലെല്ലാം ആ സ്വപ്‍നം അവര്‍ ആവര്‍ത്തിക്കുന്നു - പിറന്ന നാടിലേക്ക് മടങ്ങിപ്പോകണം. 

ലജ്ജ, ഫ്രഞ്ച് ലവര്‍, വീണ്ടും ലജ്ജിക്കുന്നു തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികള്‍. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും