ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി യുവതി ഹാജരാക്കിയ രേഖകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍ വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. യുവതിക്ക് കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ വഴി പരാതിക്കാരിയായ യുവതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് സൂചന. ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ബിനോയിക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറച്ചുവെച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. യുവതി ബിനോയിക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത് അഞ്ച് കോടി രൂപ വേണമെന്നായിരുന്നു. മാത്രവുമല്ല വിവാഹം കഴിച്ചുവെന്നും അതിനുള്ള രേഖകളും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാമത് പൊലീസിന് നല്‍കിയ പരാതിയിലുള്ളത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ്. ഇതിലെ വൈരുദ്ധ്യങ്ങളാണ് അഭിഭാഷകന്‍ എടുത്തു പറഞ്ഞത്. വിവാഹം കഴിച്ചുവെങ്കില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാന വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ബിനോയ് കോടിയേരിയെ പിടികൂടാന്‍ സാധിച്ചില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനാണെന്നും കോടതിയില്‍ വാദിച്ചു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പരാതി നല്‍കിയ യുവതി ബിനോയ് കോടിയേരിക്കെതിരെയുള്ള തെളിവുകള്‍ എല്ലാം പൊലീസിനു നേരത്തെ തന്നെ കൈമാറിയിരുന്നു. പാസ്‌പോര്‍ട്ട്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ ഇതില്‍ പെടും. യുവതിയുടെ പാസ്‌പോര്‍ട്ടിലും ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. 2014- ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. അതിന് മുമ്പുണ്ടായിരുന്ന പാസ്‌പോര്‍ട്ടില്‍ യുവതിയുടെ അച്ഛന്റെ പേരാണുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കാനാവുകയുള്ളൂ. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. ബിനോയിയുടെ അറിവോടെയാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു പേരുള്ളത്. 2010 ജൂലായ് 22- നാണു യുവതി ആണ്‍കുട്ടിക്കു ജന്മം നല്‍കുന്നത്. 2010 നവംബര്‍ ഏഴിനാണു ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഈ സമയത്ത് ആശുപത്രിയില്‍ സ്ഥിരമായി വരാറുള്ളത് ബിനോയിയാണെന്നും അതിന് തെളിവായി ചില ഫോട്ടോകളും യുവതി പൊലീസിന് നല്‍കിയിട്ടുണ്ട്.യുവതിയുടെ ബന്ധുക്കളും ബിനോയിയും മാത്രമായി വിവാഹം ഹിന്ദു ആചാരപ്രകാരം സ്വകാര്യമായി നടന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നു തന്നെയാണ്. ജൂണ്‍ 13-നാണ് ബിഹാര്‍ സ്വദ്വേശിയായ യുവതി ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയിക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയത്.