സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിയ്ക്കെതിരെ മുംബൈയിൽ ബലാത്സംഗക്കേസ്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് മുംബൈ സ്വദേശിനിയായ 33കാരിയുടെ പരാതിയെന്ന് റിപ്പോർട്ട്. ബിനോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 13നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. മുംബൈ മിറ റോഡിലെ താമസക്കാരിയായ യുവതി മുൻപ് ദുബായിൽ ഒരു ബാര്‍ ഡാൻസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ബിനോയ് പരിചയപ്പെടുന്നത്. ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പുനല്‍കിയിരുന്നു. 2010 ല്‍ അന്ധേരിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയ് പതിവായി അവിടെ വന്നുപോകും. എല്ലാമാസവും പണം അയച്ചുതന്നിരുന്നു. എന്നാല്‍ 2015 ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും യുവതി മനസ്സിലാക്കിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പ്രതിക്കയ്ക്കെതിരെ നടപടി എടുക്കുന്നതിനു മുൻപായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും ഓഷിവാര പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇൻസ്പെക്ടറായ ശൈലേഷ് പസൽവാര്‍ പറയുന്നു. ബിനോയ് കോടിയേരിയ്ക്കായി ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, പരാതിക്കാരിയെ അറിയാമെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. എന്നാൽ ഭീഷണിപ്പെട്ടുത്താനുള്ള ശ്രമമാണ്. ഇതിനെതിരെ പോലീസില്‍ പരാതി നൽകിയിന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നും ബിനോയ് പ്രതികരിച്ചു.താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നു. 5 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറയുന്നു. പുതിയ പരാതിക്കെതിരെ മുംബൈയിൽ തന്നെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കുന്നു.