പൊലീസുദ്യോഗസ്ഥയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകൻ അജാസിന് കൊല്ലപ്പെട്ട സിപിഒ സൗമ്യ പുഷ്പാകരനുമായി സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ്. ഇരുവരും കൊച്ചിയിൽ ഒരുമിച്ച് പ്രവർത്തിച്ച കാലത്തായിരുന്നു സൗഹൃദം തുടങ്ങിയതെന്നും ഇത് പിന്നീട് മുറിഞ്ഞെന്നും റിപ്പോർട്ട്. ഇരുവരും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധത്തിൽ ഇടക്കാലത്ത് വിള്ളലുകളുണ്ടായി. ഇതിന്റെ പക അജാസ് സൂക്ഷിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. സൗമ്യയുടെ ഭർത്താവ് വിദേശത്താണ്.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സൗമ്യ സ്കൂട്ടറിൽ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു കൊലപാതകം. കാറിലെത്തിയ അജാസ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അടുത്തുള്ള വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയ അജാസ് സൗമ്യയെ തലങ്ങും വിലങ്ങും വെട്ടി. ശേഷം കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീക്കൊളുത്തി. ഈ തീ അജാസിന്റെ ശരീരത്തിലേക്കും പടരുകയുണ്ടായി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് തടഞ്ഞു വെച്ചത്. സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് പ്രതിയ കായംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ സംസാരിക്കാന്‍ പറ്റാത്ത നിലയിലായതിനാല്‍ കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് വിശദമായി ചോദിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടു വര്‍ഷത്തോളമായി സൗമ്യ വള്ളിക്കുന്നു സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്.