ജമ്മുകശ്മീരിലെ കത്വയില്‍ നാടോടി ബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തെളിവു നശിപ്പിക്കാന്‍ കൂട്ട് നിന്ന മൂന്ന് പോലീസുകാര്‍ക്ക് അഞ്ച് വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. സഞ്ജി റാം, ദീപക് കതിരിയ, പവനേശ് കുമാര്‍ തുടങ്ങിയ ആദ്യ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ. ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. സുരേന്ദര്‍ വര്‍മ്മ, ആനന്ദ് ദത്ത, തിലക് രാജ് എന്നീ പോലീസുകാര്‍ക്കാണ് അഞ്ച് വര്‍ഷം തടവ് ശിക്ഷയും പത്താന്‍കോട്ട് സെഷന്‍സ് കോടതി വിധിച്ചു. നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് പോലീസ് ഭാഷ്യം. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. സഞ്ജി റാം, ആനന്ദ് ദത്ത, തിലക് രാജ് എന്നിവരെയും രണ്ട് പോലീസുകാരെയുമാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. സഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. സജ്ഞി റാമിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സജ്ഞി റാമിന്റെ മകനാണ് വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസാദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം. രാജ്യത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ച സാഹചര്യത്തിലാണ് ഒന്നരവര്‍ഷത്തിന് ശേഷം കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.