ചിറയിന്‍കീഴ് ആനത്തലവട്ടം ശനീശ്വര വിഗ്രഹപ്രതിഷഠ നടത്തി ഒമ്പതുവയസുകാരി. നാല് വയസുമുതല്‍ പൂജ പഠിച്ചിട്ടുള്ള നിരഞ്ജനയാണ് ശനീശ്വര ഭദ്രകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം വിവാദങ്ങള്‍ക്ക് ഇടനല്‍കിയ സാഹചര്യത്തില്‍ പിതാവ് അനിലന്‍ നമ്പൂതിരിയാണ് മകളെകൊണ്ട് പ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമാണ് ദേവസ്ഥാനത്ത് കൂടുതല്‍ പ്രാമുഖ്യമെന്ന ദേവഹിതത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് അനിലന്‍ നമ്പൂതിരിയുടെ നിലപാട്. ഒന്‍പത് ദിവസത്തെ പൂജകള്‍ക്ക്‌ശേഷം കഴിഞ്ഞ ശനിയാഴിച്ചയാണ് പ്രതിഷ്ഠ നടത്തിയത്. എന്നാല്‍ സ്ത്രീകള്‍ പ്രതിഷ്ഠ നടത്തുന്നത് ആചാര ലംഘനമാണെന്ന് ചൂണ്ടികാട്ടി ചിലര്‍ പ്രതിഷ്ഠ നടത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രസ്റ്റ് ഭാരവാഹികള്‍ സ്വന്തമായി വാങ്ങിയ ഭൂമിയില്‍ പ്രതിഷ്ഠ നടത്തുന്നതിനെതിരെ എതിര്‍പ്പ് നിലനില്‍ക്കില്ല എന്നതിനാല്‍ ഇവർ പിന്‍മാറുകയായിരുന്നു. ദേവപ്രശ്നത്തിൽ പെൺകുട്ടി പ്രതിഷ്ഠ നടത്തുന്നത് അഭികാമ്യമെന്ന് കണ്ടിരുന്നതായും ട്രസ്റ്റ് ഭാരവാഹികളെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന ശനീശ്വര വിഗ്രഹം ചിലര്‍ നശിപ്പിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ മൈലാടിയില്‍ നിര്‍മ്മിച്ച അഞ്ജനശിലയിലെ ശനീശ്വര വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ചെമ്പകശ്ശേരി പ്രസാദ് വര്‍മ്മയായിരുന്നു ചടങ്ങുകൾക്ക് മേല്‍നോട്ടം വഹിച്ചത്.ശനീശ്വര സഹസ്രനാമം മനഃപാഠമാക്കിയ നിരഞ്ജന മൂന്ന് വര്‍ഷമായി ശനിപൂജ നടത്തിവരുന്നുണ്ട്. ജനങ്ങളെ ശനിദോഷത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്ന പ്രവണതയെ പ്രതിരോധിക്കാനാണ് ഇത്തരത്തില്‍ പ്രതിഷ്ഠ നടത്തിയതെന്ന് അനിലന്‍ നമ്പൂതിരി പറയുന്നു.