സ്വാശ്രയ മെഡിക്കൽ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കരുതെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നുവെന്ന് കെ കെ ശൈലജ. നീറ്റ് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായാണ് കഴിഞ്ഞ വർഷം മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നടത്തിയത്. ക്യാപിറ്റേഷൻ ഫീ കേരളത്തിൽ പൂർണമായും ഇല്ലാത്ത സ്ഥിതി വന്നു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ വൻ തുക വാങ്ങുമ്പോൾ ഏകീകൃത ഫീസ് സംവിധാനമാണ് ഇവിടെ നടപ്പാക്കിയത്. 25,000 രൂപ നിശ്ചയിക്കണമെന്ന് സ്വാശ്രയ കോളേജുകളോട് ആവശ്യപ്പെടാനാവില്ല . അതിൽ അവർക്ക് ചില പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. സുപ്രീം കോടതിക്ക് കീഴിലെ ഫീ റെഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. ഫീസ് വർധിപ്പിക്കാനോ കുറയ്ക്കാനോ സർക്കാറിന് സാധിക്കില്ല. കേരളത്തിനു പുറത്തെ കുട്ടികൾക്ക് മെഡിക്കൽ പ്രവേശനം നൽകുന്ന വിഷയത്തിൽ കേരളത്തിന്റെ താൽപര്യം ഉയർത്തിപ്പിടിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.