വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിൽ പ്രതിഷേധിക്കുന്ന അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡ് എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ശോഭനാ കാമിനേനിയുടെ വീഡിയോ ചർച്ചയാകുന്നു. ഹൈദരാബാദിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ പേര് പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വിവരം ശോഭന കാമിനേനി മനസ്സിലാക്കുന്നത്. പോളിങ് ബൂത്തിനു മുന്നിൽ നിന്ന് രോഷാകുലയായി സംസാരിക്കുന്ന കാമിനേനിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ 55 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വിവാദം നിലനിൽക്കെയാണ് കാമിനേനിയുടെ രൂക്ഷമായ ഈ പ്രതികരണം വരുന്നത്. ഹൈദരാബാദിലെ മസബ് ടാങ്കിലാണ് കാമിനേനിയുടെ പോളിങ് ബൂത്ത്. ബിസിനസ് ട്രിപ്പ് വെട്ടിച്ചുരുക്കി വോട്ട് ചെയ്യാനെത്തിയ കാമിനേനിക്ക് തന്റെ പേര് ലിസ്റ്റിലില്ലെന്ന അറിയിപ്പാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചത്. താന്‍ ഇന്ത്യൻ പൗരയല്ലേയെന്നും തന്റെ വോട്ടിന് വിലയില്ലേയെന്നും അവർ രോഷത്തോടെ ചോദിച്ചു. ഇൻ്ത്യൻ പൗരയെന്ന നിലയിൽ താൻ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അവർ പറഞ്ഞു. അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ പ്രതാപ് റെഡ്ഢിയുടെ മകളാണ് ഇവർ. ചെവെല്ലയിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ്സ് നേതാവ് കൊണ്ട വിശ്വേശര്‍ റെഡ്ഢിയുടെ മരുമകളുമാണ് ഇവർ.