അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ഡു ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. 11 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതിയുടെ നടപടി. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് 2008ല്‍ തന്നെ അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡു ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിയുമായി പെണ്‍കുട്ടിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണത്തിനായി പെണ്‍കുട്ടിക്ക് അധികൃതരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഖണ്ഡുവിനെതിരെ പൊലീസും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും കേസെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. അരുണാചല്‍ പ്രദേശിലെ ഒരു പബ്ലിക് കോള്‍ ഓഫീസില്‍ ജോലി ചെയ്യവേ 15കാരിയായ തന്നെ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നും അതിനായി ഒരാളെ കാണണമെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. തനിക്ക് മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്‍കി ഖണ്ഡു അടക്കം നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പ്രതികളുടെ പേരുവിവരങ്ങള്‍ തനിക്ക് അറിയില്ലായിരുന്നു. അതില്‍ ഒരാള്‍ ഖണ്ഡുവാണെന്ന് 2012 ല്‍ അദ്ദേഹത്തിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. ബി.ജെ.പി നേതാവായ അദ്ദേഹം അന്ന് അരുണാചല്‍ പ്രദേശ് ടൂറിസം മന്ത്രിയാണ്. മറ്റുരണ്ടുപേരുടെ പേര് കൂടി യുവതി പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ത്രുപ്തന്‍ താഷി, അസിസ്റ്റന്റ് മിനറല്‍ ഡെവലപ്പ്‌മെന്റ് ഓഫീസറായ ധോര്‍ജീ വാങ്ചു എന്നിവരുടെ പേരാണ് ഹരജിയില്‍ പരാമര്‍ശിച്ചത്.