സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ നിര്‍ബന്ധിത ഗര്‍ഭപരിശോധനയും ചേലാകര്‍മ നിര്‍ണയ പരിശോധനകളും കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന ആക്ഷേപവുമായി കെനിയന്‍ ആക്ടിവിസ്റ്റുകള്‍ രംഗത്ത്. കെനിയയിലെ നാറോക്കില്‍ ഈ ആഴ്ച സ്‌കൂള്‍ വിട്ടു വരുന്ന പെണ്കുട്ടികളെയെല്ലാം നിര്‍ബന്ധിത പരിശോധനകള്‍ക്കു വിധേയരാക്കും. പെണ്‍കുട്ടികള്‍ക്കിടയില്‍ ചേലാകര്‍മം നിയമ വിരുദ്ധമായതിനാലും കൗമാരക്കാരിക്കടിയില്‍ അവിവാഹിത അമ്മമാര്‍ കൂടുന്നതിനാലുമാണ് സ്‌കൂള്‍ കുട്ടികളെ നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാക്കാന്‍ നടപടികള്‍ ഉണ്ടായത്. പരിശോധനയ്ക്കായി വിവിധ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളില്‍ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള അവകാശങ്ങള്‍ ഉണ്ടെന്നു വിവിധ ആക്റ്റിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതായി റിപ്പോര്‍ട്ട് . ചേലാകര്‍മ്മത്തിനു വിധേയരായവരായി കണ്ടെത്തുന്നവരില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കും. ഗര്‍ഭിണികളാണെന്നു കണ്ടെത്തുന്നവരോട് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആളുടെ പേര് വെളുപ്പെടുത്താല്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്നതായിരുന്നു പരിശോധനയുടെ ഉദ്ദേശം. എന്നാല്‍ ഈ കൗമാരക്കാര്‍ക്ക് സ്വന്തം ശരീരത്തിന് മേല്‍ നിര്‍ണ്ണയാവകാശവും സ്വകാര്യതയും ഉണ്ടെന്നുള്ളത് ആരും കണക്കിലെടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്. ചേലാകര്‍മത്തിനു വിധേയരായവരെന്നും ഗര്‍ഭിണികളെന്നും കണ്ടെത്തിയാല്‍ തന്നെ ഇവരെ തുടര്‍ന്ന് എന്താണ് ചെയ്യാന്‍ പോകുന്നതെന്നും ചോദ്യങ്ങളുണ്ടായിട്ടുണ്ട്. അവര്‍ക്ക് മാനസിക പിന്തുണയും ധൈര്യവും നല്‍കാന്‍ എന്തെങ്കിലും പരിപാടികള്‍ ഉണ്ടാകുമോ അതോ അവര്‍ സ്‌കൂളുകളില്‍ നിന്നും മറ്റും പുറത്താക്കപ്പെട്ട് സാമൂഹ്യമായി ഒറ്റപ്പെടേണ്ടി വരുമോ എന്നുള്ളതുമാണ് നിര്‍ണായക ചോദ്യം. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള നിര്‍ബന്ധിത പരിശോധനകള്‍ക്ക് ശേഷം പിന്നെയും ഇരകളാകേണ്ടി വരുമോ മാനസികമായി കൂടുതല്‍ തളരുമോ എന്നതിനെ സംബന്ധിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍ബന്ധിത ചേലാകര്‍മം തീര്‍ച്ചയായും തടയപ്പെടേണ്ടതുണ്ട്. ചേലാ കര്‍മത്തിന് ശേഷം സമുദായം ഒരു പെണ്‍കുട്ടിയെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ സ്ത്രീ ആയി കണക്കാക്കാന്‍ തുടങ്ങുന്നതിനാല്‍ അവള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യാന്‍ ഇടയുണ്ട്. പക്ഷെ ഇത് സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ എങ്ങെനെ വേണം എന്നതിനെ കുറിച്ചു കൃത്യമായ ആലോചനകള്‍ ഉണ്ടാകേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെനിയയില്‍ ഏറ്റവുമധികം കൗമാരക്കാരായ ഗര്‍ഭിണികള്‍ ഉള്ള സ്ഥലമാണ് നരോക്ക്. പെണ്‍കുട്ടികള്‍ക്കിടയിലെ ചേലാകര്‍മം മസൈ സമുദായത്തില്‍ വ്യാപകമാണ്. ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അടിയന്തിരമായ പരിശോധനകള്‍ നടത്താന്‍ നടപടികള്‍ കൈക്കൊണ്ടത്. ഉദ്ദേശശുദ്ധിയെ എല്ലാവരും മനസിലാക്കുന്നുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച ആശങ്കകളിലും ആശയകുഴപ്പത്തിലുമാണ് ആക്റ്റിവിസ്റ്റുകള്‍.