മുത്തലാഖ് ബിൽ ഇന്ന് വീണ്ടും രാജ്യസഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബില്ലിന‌് അനുമതി തേടിയത‌് ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുസ്ലീം സ്ത്രികളോട് പ്രതിപക്ഷത്തിന് സഹതാപമില്ലെന്ന പാര്‍ലമെന്‍ററി മന്ത്രി വിജയ് ഗോയലിന്‍റെ പരാമര്‍ശവും പ്രതിഷേധത്തിനിടയാക്കി. രാജ്യസഭയെ റബർസ്റ്റാമ്പാക്കി മാറ്റരുതെന്ന‌് കോൺഗ്രസ് നേതാവ് ആനന്ദ‌് ശർമ അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബില്‍ പാസായാല്‍ മാത്രമാണ് ബിൽ നിയമപ്രാബല്യം നേടുന്നത്. സെലക്‌ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയം വോട്ടിനിടണമെന്നാണ് കോണ്‍ഗ്രസിൻ്റെയും പ്രതിപക്ഷ കക്ഷികളുടേയും ആവശ്യം. മുത്തലാഖ് വിശ്വാസ വിഷയമല്ല, ലിംഗസമത്വത്തിന്‍റെ പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.