കരസേനയിലെയും യുദ്ധമുഖത്തേയും സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് വിവാദ പരാമർശവുമായി കരസേനാ മേധാവി ബിബിൻ റാവത്ത്. യുദ്ധമുഖത്ത് അസാധാരണമായി സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നവരാണ് ജവാൻമാർ. ഇത്തരം സാഹചര്യങ്ങളിലേക്ക് സ്ത്രീകളെത്തിയാൽ വസ്ത്രം മാറുമ്പോള്‍ ജവാന്‍മാര്‍ ഒളിഞ്ഞു നോക്കിയെന്നുൾപ്പെടെ പരാതി പറയുമെന്നുമാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. സ്ത്രീകൾ സേനയിലേക്ക് വരുന്നതിന് താൻ എതിരല്ല. എന്നാൽ യുദ്ധരംഗത്ത് പ്രത്യേകം വസ്ത്രം മാറാനുള്ള സൗകര്യങ്ങളോ മറ്റ് സൗകര്യങ്ങളോ ഉണ്ടാവില്ല. അത് ഒരുക്കാനും സാധിക്കില്ല. ജവാൻമാരുടെ മൂത്രമൊഴിക്കൽ വരെ പ്രശ്നം ആവാൻ സാധ്യതയുണ്ട്. ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങൽ ഉപയോഗിക്കുമ്പോൾ സ്തീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ടി വരുമെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സേനയിലെത്തുന്ന കുടുംബിനികൾക്ക് ആറ് മാസം പ്രസവാവധി നല്‍കേണ്ടി വരും. കമാന്‍റിങ് ഓഫീസറായ സ്ത്രീക്ക് ഒരിക്കലും ആറ് മാസം അവധി കൊടുക്കാനാവില്ല. എന്നാൽ അത് അവരുടെ അവകാശമാണ്. ഇതെല്ലാം പ്രശ്നമാണ്. യുദ്ധമുഖത്ത് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. ചിലപ്പോൾ ജീവഹാനി ഉൾപ്പെടെ സംഭവിച്ചേക്കും. ഒരു വനിതാ കമാന്‍റിങ് ഓഫീസര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍, കുട്ടികള്‍ ഉള്ളവരാണെങ്കില്‍ അത് അവരെയും ബാധിക്കും. ഇതിനെല്ലാം പുറമെ വെടിയേറ്റ് മരിച്ച നിലയിൽ ഒരു ഉദ്യോഗസ്ഥയുടെ മൃതദേഹം വീട്ടിലേക്ക് എത്തുന്നത് നമ്മുടെ രാജ്യം ആഗ്രഹിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു. മിടുക്കികളായ വനിതകള്‍ ഉണ്ടായിട്ടും അവര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല എന്നത് തികച്ചും തെറ്റായ ധാരണയാണ്. സൈന്യത്തില്‍ മികച്ച ഓഫീസര്‍മാരുണ്ട്. എഞ്ചിനിയര്‍മാരും മറ്റു വിഭാഗങ്ങളിലുമായി നിരവധി വനിതകളുണ്ട് പേരുണ്ട്. എയര്‍ ഡിഫന്‍സിന്‍റെ കാര്യത്തില്‍ ആയുധ കാര്യങ്ങളടക്കം കൈകാര്യം ചെയ്യുന്നത് വനിതാ ഓഫീസര്‍മാരാണ്. അതേസമയം യുദ്ധമുഖത്തേക്ക് അവരെ കൊണ്ടുവരുന്നത് പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. യുദ്ധമുഖത്ത് ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് ജവാന്‍മാര്‍ താല്‍പ്പര്യപ്പെട്ടെന്ന് വരില്ലെന്നും പറയുന്നു.