രണ്ട് വൃക്കകളും തകരാറിലായ സേതുലക്ഷ്മിയുടെ മകന് വേണ്ടി വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു. വൃക്കകൾ തകരാറിലായ മകന് അടിയന്തരമായി കിഡ്നി മാറ്റിവെക്കണമെന്നും തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും പറഞ്ഞ് കൊണ്ടാണ് കഴിഞ്ഞ ദിവസം സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. ഇതേ തുടർന്നാണ് പൊന്നമ്മ ബാബു തന്റെ സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നത്. മകന്‍ കിഷോറിന് വൃക്ക മാറ്റിവയ്ക്കാന്‍ സഹായിക്കണമെന്ന നടി സേതുലക്ഷ്മിയുടെ അഭ്യര്‍ത്ഥന സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 10 വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം ക്ലേശമനുഭവിക്കുന്ന തന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയില്‍ സഹായം വാഗ്ദാനം ചെയ്ത് സിനിമാ മേഖലയില്‍ നിന്ന് ഉള്‍പ്പെടെ ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതെന്നും വാര്‍ത്തയാക്കാന്‍മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും തനിക്കില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു പൊന്നമ്മ ബാബുവിന്റെ പ്രതികരണം. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന നാള്‍ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞ ആ നിമിഷമുണ്ടല്ലോ….അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോള്‍ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ….എല്ലാം ഒത്തുവന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ദാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടർമാരുടെയും ദൈവത്തിന്റേയും കൈയ്യില്‍.’ പൊന്നമ്മ ബാബു പറഞ്ഞു.