ബംഗാളിൽ വിഷമദ്യം കഴിച്ച് ഒരു സ്ത്രീയുൾപ്പടെ 12 പേർ മരണമടഞ്ഞു. 50ലധികം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാദിയ ജില്ലയിലെ ശാന്തിപ്പൂരിനടുത്ത് നരസിംഹപ്പൂരിലാണ് ദുരന്തം നടന്നത്. മരിച്ചവരും അപകടത്തിൽപ്പെട്ടവരും എല്ലാം ഇഷ്ടിക കളത്തിൽ പണിക്കാരായ തൊഴിലാളികളാണ്. ഇഷ്ടിക കളത്തിന് സമീപം അനധികൃതമായി പ്രവർത്തിയ്ക്കുന്ന മദ്യഷാപ്പിൽനിന്നും മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റുചെയ്തു. പൊലീസ്‐എക്‌സൈസ് ഉദ്യോഗസ്ഥരായ 11 പേരെ സസ്‌പെൻഡുചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്നും ധനകാര്യമന്ത്രി അമിത് മിത്ര അറിയിച്ചു.