അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി മീന അലക്സാണ്ടർ അന്തരിച്ചു. ബുധനാഴ്ച്ച ന്യൂയേർക്കിലായിരുന്നു അന്ത്യം.ഇംഗ്ളീഷിൽ നിരവധി കവിതകളും ലേഖനങ്ങളും മീന എഴുതിയിരുന്നു. 2002 ൽ പെൻ ഒാപ്പൺ ബുക്ക് പുരസ്കാരം ലഭിച്ചു.ദി ന്യൂയോർക്കർ ഹാർവാഡ് റുവ്യൂ ഉൾപ്പെടെയുള്ള മാസികകളിൽ മീനയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമ്പള്ളി റോഡ് ആൻഡ് മാൻഹാട്ടൺ മ്യൂസിക് എന്ന പേരിൽ മീന അലക്സാൺർ നോവലും എഴുതിയിട്ടുണ്ട്. ഇന്ത്യൻ കാലാവസ്‌ഥാ വകുപ്പിൽ ഡപ്യൂട്ടി ഡയറക്‌ടറായിരുന്നു മീനയുടെ പിതാവ് ജോർജ് അലക്‌സാണ്ടർ. പിന്നീട് അദ്ദേഹത്തിനു സുഡാനിൽ ജോലി ലഭിച്ചപ്പോൾ ഭാര്യ മേരിയെയും മകളെയും ഒപ്പം കൂട്ടി തലസ്‌ഥാനമായ ഖാർത്തൂമിലെത്തി. മീനയുടെ സ്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു. ഖാർത്തൂം സർവകലാശാലയിൽനിന്ന് ഫ്രഞ്ച്, ഇംഗ്ലിഷ് ഭാഷകളിൽ ബിഎ ഓണേഴ്സ്. 18ാം വയസ്സിൽ ബ്രിട്ടനിലെത്തി തുടർപഠനം. നോട്ടിങ്ങാം സർവകലാശാലയിൽനിന്ന് പിഎച്ച്ഡി. പഠനം കഴിഞ്ഞു തിരികെ ഇന്ത്യയിലെത്തി ഹൈദരാബാദിലെ ലാംഗ്വേജ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്ന കാലത്താണ് യുഎസുകാരനായ ഡേവിഡ് ലെലിവെൽഡിനെ പരിചയപ്പെട്ടത്. അവർ പ്രണയിച്ചു; ജീവിതം പങ്കിടാൻ തീരുമാനിച്ചു. ഡേവിഡുമായുള്ള വിവാഹം മീനയെ അമേരിക്കയിലെത്തിച്ചു. ഇന്ത്യയും സുഡാനും ബ്രിട്ടനിലുമായി ബാല്യകൗമാരങ്ങൾ പങ്കിട്ട ശേഷം ജീവതത്തിലേക്ക് മറ്റൊരു ചേക്കേറൽ. 1979 ലാണു ന്യൂയോർക്കിൽ താമസം തുടങ്ങിയത്. ന്യൂയോർക്കിൽ സെന്റർ ഫോർ ഇന്റർനാഷനൽ റിലേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഡേവിഡ് ലെലിവെൽഡ്. ന്യൂയോർക്ക് ടൈംസിന്റെ എഡിറ്ററും റോയിട്ടേഴ്സ് ഡയറക്ടറും ആയിരുന്ന ജോസഫ് ലെലിവെൽഡിന്റെ ഇളയ സഹോദരൻ. മഹാത്മാ ഗാന്ധിയെക്കുറിച്ച് പുസ്തകങ്ങളെഴുതിയിട്ടുണ്ട് ജോസഫ്. ഈ ഗാന്ധി ബന്ധത്തിന്റെ വേരുകൾ തേടിയാൽ മീനയുടെ മുത്തച്ഛൻ കെ.കെ കുരുവിളയിലെത്തും. മീനയുടെ അമ്മയുടെ അച്ഛൻ. കോട്ടയം എം.ടി. സെമിനാരി സ്‌കൂളിന്റെ സ്‌ഥാപക ഹെഡ്‌മാസ്‌റ്ററായിരുന്ന അടിയുറച്ച ഗാന്ധിയൻ. ഗാന്ധിജി വൈക്കം സത്യഗ്രഹത്തിനു വന്നപ്പോൾ കുരുവിളയുടെ വീട്ടിൽ താമസിച്ചിരുന്നു. കുരുവിളയും ഭാര്യ എലിസബത്തും തിരുവിതാംകൂർ നിയമസഭാംഗങ്ങളായിരുന്നു. അമ്മ മേരി ഇപ്പോൾ ചെന്നൈയിൽ മറ്റൊരു മകൾ എൽസയ്ക്കൊപ്പം താമസിക്കുന്നു. കോട്ടയത്ത് എംജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ കുറച്ചുകാലംഅധ്യാപികയായിരുന്നു മീന. മീന കൊതിച്ചതും ജീവിച്ചതും പൂർണമായും ഒരു കാവ്യജീവിതമായിരുന്നു. മേരി എലിസബത്ത് എന്ന പേര് മീന എന്നു മാറ്റിയത് 15ാം വയസിൽ. വിവധഭാഷകളിൽ സുന്ദരമായ അർഥങ്ങളുള്ള ആ പേരിനോടുള്ള പ്രണയം പോലും കവിതപോലെ നിർമലം.