ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട നാല് റിട്ട‌് ഹർജികളും പരിഗണിയ്ക്കുന്നത് സുപ്രീംകോടതി മാറ്റി . ചൊവ്വാഴ‌്ച രാവിലെ തന്നെ പരിഗണനയ്ക്കെടുത്ത കേസുകള്‍ എന്നേയ്ക്ക്എന്ന് വ്യക്തമാക്കാതെയാണ് മാറ്റിയത്. റിവ്യു ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ ഇനി ഇവയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49റിവ്യു ഹര്‍ജികള്‍ ഉച്ച തിരിഞ്ഞു മൂന്നിന് കോടതി പരിഗണിയ്ക്കും. ചീഫ‌്ജസ‌്റ്റിസ‌് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ‌് റിട്ട‌് ഹർജികൾ പരിഗണിച്ചത്. ജസ‌്റ്റിസുമാരായ സഞ‌്ജയ‌് കിഷൻ കൗൾ, കെ എം ജോസഫ‌് എന്നിവരായിരുന്നു അംഗങ്ങൾ. ജി വിജയകുമാർ,എസ് ജയാ രാജ് കുമാർ ,ശൈലജ വിജയൻ, അഖില ഭാരതീയ മലയാളീ സംഘ് എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികളാണ് പരിഗണിച്ചത്. ഭരണഘടനാബെഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹർജി സാധ്യമല്ലാത്തതിനാല്‍ വിധി നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് റിട്ട് ഹർജികള്‍ ഫയല്‍ ചെയ്തിരുന്നത്. ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം തുടങ്ങിയ ആവശ്യങ്ങള്‍ ആണ് ഉന്നയിച്ചിരുന്നത്. ഇന്ത്യൻ യങ് ലോയേഴ‌്സിന്റെ ഹർജിയില്‍ മുൻ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് സെപ‌്തംബർ 28ന‌് പുറപ്പെടുവിച്ച വിധിക്കെതിരെയാണ‌് 49 പുനഃപരിശോധനാഹർജികൾ. പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എൻഎസ‌്എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹർജി നൽകിയത‌്. പുനഃപരിശോധനാ ഹർജികൾ ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗബെഞ്ച‌് ചേബറിലാണ‌് പരിഗണിക്കുക. തുറന്നകോടതിയിൽ വാദം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ‌്ജസ‌്റ്റിസിന‌് പുറമെ കേസിൽ നേരത്തെ വിധി പറഞ്ഞ എ എം ഖാൻവിൽക്കർ, ആർ എഫ‌് നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമൽഹോത്ര എന്നിവരും ഉണ്ടാകും.