ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാഹര്‍ജികളും റിട്ട‌് ഹർജികളും സുപ്രീംകോടതി ചൊവ്വാഴ‌്ച പരിഗണിക്കും. നാല് റിട്ട‌് ഹർജികൾ രാവിലെയും 49 പുനഃപരിശോധനാഹർജികൾ പകൽ മൂന്നിനും കേൾക്കും. പുനഃപരിശോധനാ ഹർജികൾ ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗബെഞ്ച‌് ചേബറിലാണ‌് പരിഗണിക്കുക. തുറന്നകോടതിയിൽ വാദം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ‌്ജസ‌്റ്റിസിന‌് പുറമെ കേസിൽ നേരത്തെ വിധി പറഞ്ഞ എ എം ഖാൻവിൽക്കർ, ആർ എഫ‌് നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌്,ഇന്ദുമൽഹോത്ര എന്നിവരും ഉണ്ടാകും. റിട്ട‌് ഹർജികൾ ചീഫ‌്ജസ‌്റ്റിസ‌് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ‌് പരിഗണിക്കുക. ജസ‌്റ്റിസുമാരായ സഞ‌്ജയ‌് കിഷൻ കൗൾ, കെ എം ജോസഫ‌് എന്നിവരാണ‌് അംഗങ്ങൾ. ഇന്ത്യൻ യങ് ലോയേഴ‌്സിന്റെ ഹർജിയിൽ മുൻ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് സെപ‌്തംബർ 28ന‌് പുറപ്പെടുവിച്ച വിധിക്കെതിരെയാണ‌് പുനഃപരിശോധനാഹർജികൾ. പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എൻഎസ‌്എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹർജി നൽകിയത‌്.