വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള മാധ്യമപ്രവർത്തകർക്കു നേരെ നിലയ്ക്കലിൽ നടന്ന ആക്രമണത്തിൽ നെറ്റ് വർക്ക് ഓഫ് വിമൺ എൻ മീഡിയ ശക്തമായി പ്രതിഷേധിക്കുന്നു. ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത ബാലൻ, റിപ്പബ്ലിക് ടി വി റിപ്പോർട്ടർ പൂജ പ്രസന്നൻ, എൻ ഡി ടി വി റിപ്പോർട്ടർ സ്നേഹ കോശി, ഇന്ത്യ ടുഡേ ഡൽഹി റിപ്പോർട്ടർ മൗസുമി സിംഗ്, സി എൻ എൻ ന്യൂസ് 18 റിപ്പോർട്ടർ രാധിക രാമസ്വാമി, ഇ ടി വി ഭാരത് പത്തനംതിട്ട റിപ്പോർട്ടർ മുഹമ്മദ് ഷാഫി എന്നിവർക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. മാധ്യപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കാതെ അവർക്ക് നേരെ ഹീനമായ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. സ്വൈര്യമായി വാർത്ത റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം എത്രയും പെട്ടന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും സർക്കാർ ഒരുക്കണം. സ്ത്രീ ആണെന്ന ഒറ്റ കാരണംകൊണ്ട് കൂടുതൽ ആക്രമിക്കപ്പെട്ട വനിതാ പത്രപ്രവർത്തകർക്ക് സംരക്ഷണവും ഉടൻ വൈദ്യസഹായവും നൽകണം. അവിടെ റിപ്പോർട്ട് ചെയ്യുന്നവരുടെ ജീവന് ഭീഷണി നേരിടുകയാണ്. ഇക്കാര്യങ്ങൾ എൻ ഡബ്ള്യൂ എം ഐ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.