സിനിമാതാരം അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യാ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രമായ ‘ആഭാസ’ത്തിലാണ് ആദ്യമായി അലന്‍സിയറുമൊന്നിച്ച് പ്രവർത്തിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചുതന്നെ ലൈംഗികാക്രമണം നേരിട്ടതായും ദിവ്യ നേരത്തെ പേരു പറയാതെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന തരത്തിൽ ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ആ നടി താനാണെന്ന് ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്. അലൻസിയർ മദ്യപിച്ച് തന്റെ മുറിയിൽ അതിക്രമിച്ച് കടന്നതായും പല പ്രാവശ്യം മോശമായി പെരുമാറിയതായും ദിവ്യാ ഗോപിനാഥ് പേര് വെളിപ്പെടുത്താതെ എഴുതിയ കുറിപ്പിൽ ആരോപിച്ചിരുന്നു. സിനിമ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് പേരുവെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകൾക്കുള്ള മറുപടിയുമായാണ് ദിവ്യ ഗോപിനാഥ് തന്റെ വീഡിയോ ആരംഭിക്കുന്നത്. ഒരു പെൺകുട്ടി താൻ കടന്നുപോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും അനുഭവം തുറന്നു പറയുമ്പോള്‍ നിങ്ങള്‍ ആർക്കൊപ്പമാണ് നില്‍ക്കുകയെന്ന് ദിവ്യ ചോദിക്കുന്നു. ആ പ്രതിസന്ധി അതിജീവിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരോടോ സഹോദരങ്ങളോടോ അടുത്ത സുഹൃത്തുക്കളോട് പോലുമോ തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യമായിരുന്നെന്നും ദിവ്യാ ഗോപിനാഥ് പറയുന്നു. അവള്‍ സുഖിച്ചിട്ട് ഇപ്പോള്‍ വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവർക്കും ദിവ്യ മറുപടി പറയുന്നു. ഒരു തരത്തിലും വഴങ്ങി നിന്നിട്ടില്ലെന്ന ധൈര്യത്തിലാണ് തന്റെ വെളിപ്പെടുത്തൽ. പിന്നെ എന്തുകൊണ്ട് ഇത്ര കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ചോദ്യമെങ്കിൽ തനിക്ക് ഏറ്റവും അധികം സന്തോഷം നല്‍കുന്ന തൊഴിലാണ് അഭിനയമെന്നും അതുകൊണ്ടാണ് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും ദിവ്യാ ഗോപിനാഥ് പറഞ്ഞു. പലരോടും താന്‍ പെണ്‍കുട്ടികളെ ഉപയോഗിക്കാറുണ്ടെന്നും ‘ആഭാസം’ സിനിമയുടെ സെറ്റിൽ തന്നെയടക്കം ഇങ്ങനെ ഉപയോഗിച്ചതായും അലന്‍സിയര്‍ പറഞ്ഞത് അറിഞ്ഞപ്പോള്‍ അലന്‍സിയറോട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. അന്ന് തന്നോട് അലന്‍സിയര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുകയാണുണ്ടായത്. അറിയാതെ സംഭവിച്ചതാണെന്നും ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും അലന്‍സിയര്‍ പറഞ്ഞപ്പോള്‍ അയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കാതിരുന്നത്. എന്നാല്‍ മറ്റുപല സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെ തന്നെ പെരുമാറുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് തന്റെ അനുഭവം തുറന്നുപറയാൻ തീരുമാനിച്ചതെന്നും ദിവ്യ പറയുന്നു. ശക്തമായി പ്രതികരിച്ചെങ്കിലും അന്ന് താന്‍ നേരിട്ട ആ മാനസിക സംഘര്‍ഷം അലന്‍സിയര്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഇത് തുറന്നെഴുതിയത്. താൻ അംഗമല്ലാത്ത താര സംഘടനയ്ക്ക് പരാതി നല്‍കിയാല്‍ അവർ എന്റെയൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ലായിരുന്നു. അവരുടെ അംഗമായ നടിക്ക് നേരിട്ട പ്രശ്നത്തില്‍ സംഘടനയുടെ നിലപാട് കൃത്യമായി അറിയുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് തുറന്നെഴുതിയത്. ഇത് ഡബ്ല്യുസിസിയുടെ പദ്ധതിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് സംഭവിച്ച കാര്യമാണ് എഴുതിയതെന്നും ദിവ്യാ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.