സ്ത്രീകള്‍ക്ക് നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതോടൊപ്പം ആപത്ത് ഘട്ടത്തില്‍ സഹായം ലഭ്യമാക്കുന്നതിന് 'പാനിക് ബട്ടണ്‍'. എമര്‍ജന്‍സി കോള്‍ സിസ്റ്റത്തിനെ പരിഷ്‌കരിച്ചാണ് പാനിക് ബട്ടണിന് രൂപം കൊടുത്തിരിക്കുന്നത്. 2017 മുതല്‍ എല്ലാ മൊബൈല്‍ ഫോണുകളിലും 'പാനിക് ബട്ടണ്‍' (panic button) എന്ന പേരില്‍ ഒരു സ്‌പെഷ്യല്‍ കീ കൂടി കാണും.മുന്‍പേ പ്രോഗ്രാം ചെയ്തുവച്ച ചില നമ്പരുകളിലേയ്ക്ക് മെസേജ്/കോള്‍ പോവാനുള്ള സംവിധാനമാണ് ഇത്.ഈ നമ്പരുകള്‍ ഏതൊക്കെ വേണമെന്ന് നമുക്ക് തീരുമാനിക്കാം.ആപ്ലിക്കേഷന്‍ വഴി ഇങ്ങനെ കോള്‍ പോവാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനായി പ്രത്യേക മൊബൈല്‍ കീയൊന്നും ഇതുവരെ ഒരു രാജ്യത്തും മൊബൈല്‍ ഫോണുകളില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ചണ്ഡിഗഡ് പൊലീസ് 'പാനിക് ബട്ടണ്‍' എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു.ഡല്‍ഹി കൂട്ടബലാല്‍സംഗത്തോടെയാണ് ഇങ്ങനെയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സ്ത്രീകളെ പ്രപ്തരാക്കണമെന്ന ആശയം ഉടലെടുത്തത്.പലപ്പോഴും മൊബൈലില്‍ നമ്പര്‍ നോക്കിയെടുത്ത് എമര്‍ജന്‍സി കോള്‍ വിളിക്കാനുള്ള സമയം കിട്ടിക്കൊള്ളണമെന്നില്ല. ഇതിനാലാണ് പ്രത്യേക കീ എന്ന ആശയം ഉരുത്തിരിഞ്ഞത് 2014 ല്‍ സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള പ്രത്യേക പദ്ധതിയായ നിര്‍ഭയ ഫണ്ട്സ് സ്‌കീമില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ടിനും പൊലീസിനും വിഷ്വല്‍, ടെക്സ്റ്റ്, വോയ്‌സ് എന്നിവ മെസേജ് ആയി ലഭിക്കുന്നതിനുള്ള സംവിധാനമായിരുന്നു ഇതിന്‍റെ ഹൈലൈറ്റ്. വിവരസാങ്കേതിക വകുപ്പിനോട് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സർക്കാർ കഴിഞ്ഞ വര്‍ഷം ആവശ്യപ്പെടുകയും ഈ വര്‍ഷം മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദേശം.2015 ഡിസംബറില്‍ ഇതിനു വേണ്ടിയുള്ള ഗൈഡ്‌ലൈന്‍സ് പുറത്തിറക്കിയ വിവരസാങ്കേതികവകുപ്പ് അടുത്ത പടിയായി ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് (DoT) കൈമാറി. DoTന്‍റെ പുതിയ നിയമാവലി പ്രകാരം 2017 മുതല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കി മാറ്റും.ഫോണിന്‍റെ 5, 9 ബട്ടണുകള്‍ ആണ് ഫീച്ചേഡ് ഫോണുകളില്‍ പാനിക് ബട്ടണ്‍ ആയി മാറുക.സ്മാര്‍ട്ട് ഫോണുകളില്‍ ഇതിനായി പ്രത്യേകം തന്നെ കീ കാണും.അല്ലെങ്കില്‍ ഓണ്‍/ഓഫ് ബട്ടണ്‍ മൂന്നുതവണ തുടര്‍ച്ചയായി ക്ലിക്ക് ചെയ്താല്‍ മതിയാവും.ഇത് കൂടാതെ 2018 മുതല്‍ ജിപിഎസ് വഴി മൊബൈല്‍ ഫോണ്‍ ഉടമ നില്‍ക്കുന്ന സ്ഥലം കൃത്യമായി തിരിച്ചറിയുന്നതിനും അപകടത്തില്‍ പെടുന്ന വ്യക്തിയുടെ മൊബൈലില്‍ നിന്നും പാനിക് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍പേ സെറ്റ് ചെയ്തു വച്ചിരിക്കുന്ന നമ്പരിലും ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റെഷനിലും ഉടന്‍ സന്ദേശമെത്തും.2017 ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും.