സുപ്രിംകോടതി വിധിയുടെ സാഹചര്യത്തില്‍ ശബരിമലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്താനിടയുണ്ടെന്നും എന്നാല്‍ ഇവര്‍ക്കായി പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ്. പ്രധാന ഇടത്താവളമായ എരുമേലിയില്‍ പോലും ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചിട്ടില്ല. പ്രതിദിനം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എരുമേലിയിലെത്തുന്നത്. എന്നാല്‍ അഞ്ച് വിശ്രമ കേന്ദ്രങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ആവശ്യത്തിന് ശുചിമുറികള്‍ പോലും ഇവിടെയില്ല. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഇനി ഒരുമാസം മാത്രമാണ് മണ്ഡല മകരവിളക്ക് കാലമായ വിശ്ചികത്തിനുള്ളത്. സുപ്രിംകോടതി വിധിക്കെതിരായ വികാരവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും എരുമേലി ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കേണ്ടത്. നിലവിലെ സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി നല്‍കുക എന്നത് മ്ാത്രമാണ് ഏക പോംവഴി. കഴിഞ്ഞ മണ്ഡലകാലത്ത് പ്രതിദിനം രണ്ട് ലക്ഷത്തിലേറെ ഭക്തര്‍ എരുമേലിയിലെത്തിയെന്നാണ് കണക്ക്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 700 പേര്‍ക്ക് താമസിക്കാനുള്ള അഞ്ച് ഷെല്‍റ്ററുകള്‍ മാത്രമാണുള്ളത്. 250 ശുചിമുറികള്‍ 100ല്‍ താഴെ കുളിമുറികളും മാത്രമാണ് ഇവിടെയുള്ളത്. ഇതില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കുകയെന്നതാണ് താല്‍ക്കാലിക പോംവഴി. ശബരിമല തീര്‍ത്ഥാടനത്തിന് സ്ത്രീകള്‍ പരമ്പരാഗത കാനനപ്പാത തെരഞ്ഞെടുത്താല്‍ പെരുത്തോട്, അഴുത, കാളകെട്ടി, കല്ലിടാംകുന്ന്, കരിമല എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടി വരും. തീര്‍ത്ഥാടക വേഷത്തിലെത്തുന്ന വനിതാ മോഷ്ടാക്കളായിരിക്കും മറ്റൊരു പ്രശ്‌നം. ഒരുമാസത്തിനുള്ളില്‍ ഈ പരിമിത സൗകര്യങ്ങളെ സ്ത്രീകള്‍ക്കായി കൂടി ഒരുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇക്കുറി ശബരിമലയില്‍ വനിതാ പ്രവേശനം സാധ്യമാകില്ലെന്നും ദേവസ്വംബോര്‍ഡ് സൂചിപ്പിക്കുന്നു.