മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിക്കു സ്ഥാനക്കയറ്റം ലഭിച്ചതോടെ, ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിൽ മൂന്നു വനിതാ ജഡ്ജിമാർ. ആർ.ഭാനുമതി, ഇന്ദു മൽഹോത്ര എന്നിവരാണു മറ്റുള്ളവർ. സുപ്രീം കോടതിയുടെ 68 വർഷത്തെ ചരിത്രത്തിനിടയിൽ ആകെ ഏഴു വനിതാ ജഡ്ജിമാർ മാത്രമാണു സ്ഥാനം വഹിച്ചിട്ടുള്ളത്. ജസ്റ്റിസ് ഫാത്തിമ ബീവിയാണ് ആദ്യത്തെയാൾ (1989). പിന്നീട് സുജാത മനോഹർ, റുമ പാൽ, ഗ്യാൻ സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി, ആർ.ഭാനുമതി, ഇന്ദു മൽഹോത്ര എന്നിവർ ജഡ്ജിമാരായി. 2011ൽ ഗ്യാൻ സുധയ്ക്കൊപ്പം രഞ്ജന പ്രകാശ് കൂടിയെത്തിയതോടെ, ആദ്യമായി ഒന്നിലേറെ വനിതാ സിറ്റിങ് ജഡ്ജിമാർ ഉണ്ടായി. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഗീത മിത്തലിനെയും ജഡ്ജിയായി സിന്ധു ശർമയെയും നിയമിച്ചപ്പോൾ ഇരുവരും ഈ പദവിയിലെത്തുന്ന ആദ്യ വനിതകളായി. ഗീത നിലവിൽ ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ്.