ഒടുവിൽ അവർ മൂവരും പറന്നിറങ്ങി, മഹാരാജാസെന്ന സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക‌്. അടക്കിപ്പിടിച്ച ചിരികൾക്കും പരിഹാസങ്ങൾക്കും പകരം ഒപ്പം ചേർത്തുനിർത്തിയാണ‌് ക്യാമ്പസ‌് അവരെ വരവേറ്റത‌്. മെൽബിൻ എന്ന ദയ ഗായത്രി, പ്രവീൺനാഥ‌്, തീർഥ സാർവിക എന്നിവരാണ‌് സംസ്ഥാനത്തെ ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജുകളിൽ സംസ്ഥാന സർക്കാരിന്റെ ട്രാൻസ‌്ജെൻഡർ സംവരണ ഉത്തരവുപ്രകാരം മഹാരാജാസിൽ പ്രവേശനം നേടിയത‌്. ദയ ഗായത്രി ബിഎ മലയാളത്തിലും മറ്റു രണ്ടുപേർ ബിഎ ഇംഗ്ലീഷിലും പ്രവേശനം നേടിയപ്പോൾ അത‌് രാജ്യചരിത്രത്തിലെത്തന്നെ അപൂർവ സംഭവമായി. വെള്ളിയാഴ‌്ച മുതൽ മൂവരും ക്ലാസിലെത്തും. 20 വർഷം പെൺകുട്ടിയായി ജീവിച്ചശേഷമാണ‌് പ്രവീണ തന്റെ സ്വത്വം പുറം ലോകത്തോട‌് വെളിപ്പെടുത്തിയത‌്. പാലക്കാട‌് നെന്മാറ സ്വദേശിയായ പ്രവീണ ഇപ്പോൾ പ്രവീൺ നാഥാണ‌്. പരിഹാസങ്ങളെയും കുറ്റപ്പെടുത്തലുകളെയും അതിജീവിച്ച‌് മഹാരാജാസിൽ പ്രവേശനം നേടിയപ്പോൾ, തന്റെ സ്വത്വം അംഗീകരിച്ചശേഷമേ തുടർപഠനമുള്ളൂ എന്ന തീരുമാനം വിജയിച്ചതിന്റെ സന്തോഷത്തിലാണ‌് പ്രവീൺനാഥ‌്.