കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഞായറാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കേസിലെ ഒന്നാം പ്രതിയും ഓർത്തഡോക്‌സ് വൈദികനുമായ ഫാ. എബ്രഹാം വർഗീസ് കവിയൂർ മുണ്ടേയേപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ കുർബാന കൈക്കൊള്ളാനെത്തിയത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണമായത്. വൈദിക വേഷത്തിൽ പള്ളിയിലെത്തി കുർബാന കൈക്കൊള്ളുകയും ഇത് ഒരു സ്വകാര്യ ചാനൽ വീഡിയോ എടുക്കുകയുമായിരുന്നു. പള്ളിയിൽ വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി ആവശ്യമായിരിക്കെ ഇത് ഇല്ലാതെ ചാനലുകൾ പള്ളിക്കുള്ളിൽ കടന്നതിനെ വിശ്വാസികൾ എതിർത്തു. താൻ ഒളിവിലല്ലെന്ന് തെളിയിക്കാനായി മാധ്യമങ്ങളെ അച്ചനും ബന്ധുക്കളും പള്ളിയിലെത്തിക്കുകയായിരുന്നു. എബ്രഹാം വർഗീസിന്റെ അടുത്ത ബന്ധുക്കളുടെ കാറിലാണ് ഇവർ എത്തിയത്. ഇവരെ പ്രദേശവാസികൾ തടഞ്ഞുവെയ്‌ക്കുകയും ചെയ്‌തു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കേസിൽ ഒന്നാം പ്രതിയായ ഫാ. എബ്രഹാം വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ സഹായത്താലാണ് അച്ചൻ സ്വന്തം ഇടവകയിലെ പള്ളിയായ മുണ്ടേയേപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ എത്തിയത്.