യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന തന്നെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതിനു പിന്നിൽ ഫേസ്ബുക്കിൽ പോസ്റ്റിടുന്നതാണെന്ന് ലസിത പാലക്കൽ. ഇതാണ് കാരണമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും പരസ്യപ്രതികരണം നടത്തുന്നത് ഇപ്പോഴാണെന്നും ലസിത പറഞ്ഞു. താനിടുന്ന പോസ്റ്റുകൾ ‘സംഘർഷഭരിത’മാണെന്ന് കൂടെ പ്രവർത്തിക്കുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്ന് മനസ്സിലായെന്ന് ലസിത പറഞ്ഞു. ശരിയെന്ന് തോന്നുന്നത് പറയുന്നയാളാണ് താൻ. അത് ഇനിയും തുടരും. നിലവിൽ ഒരു സംഘടനയിലും ഭാരവാഹിത്വം ഇല്ലാത്തതിനാൽ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതിന് വിലക്കില്ലെന്നും ലസിത അറിയിച്ചു. ഓർമ വെച്ച കാലം മുതൽ ഭഗവ ധ്വജത്തോട് (ആർഎസ്എസ്സിന്റെ കൊടി. മറാത്ത ദേശക്കാർ ഉപയോഗിച്ചു വന്നിരുന്ന കാവി നിറമുള്ള കൊടിയാണിത്) തനിക്ക് ആദരവുണ്ട്. അത് ജീവിതകാലം മുഴുവൻ തുടരുമെന്നും ലസിത വ്യക്തമാക്കി. തനിക്ക് പോരായ്മ ഉണ്ടായിരുന്നെങ്കിൽ അത് മുഖത്തു നോക്കി പറയാൻ നേതൃത്വത്തിന് സാധിക്കണമായിരുന്നെന്ന് ലസിത പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ വ്യക്തമാക്കി. സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിലൊന്നാണ് ലസിത പാലക്കൽ. ഇവരുടെ പല പോസ്റ്റുകളും വിവാദമായിരുന്നു.