കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ 16കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതി ഫാ റോബിന്‍ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ജൂണ്‍ ഒന്നിന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനിരിക്കവെയാണ് ജാമ്യാപേക്ഷയുമായി ഫാ റോബിന്‍ കോടതിയെ സമീപിച്ചത്. കേസില്‍ കുറ്റം നിലനില്‍ക്കില്ലെന്ന മൂന്ന് പ്രതികളുടെ ഹര്‍ജി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വെള്ളിയാഴ്ച തള്ളി. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി തീരുമാനിച്ചു. നേരത്തെ സമാന ആവശ്യമുന്നയിച്ച് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി കേസ് തള്ളിയിരുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേരാണ് കേസിലെ പ്രതികള്‍. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട 'പോക്‌സോ' എന്ന വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാ റോബിന്‍ വടക്കുംചേരിയാണെന്ന് കണ്ടെത്തിയിരുന്നു. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പീഡനനത്തിനിരയായ പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല.പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ സ്വന്തക്കാരെയും ബന്ധുക്കളെയും സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. സംഭവം പുറത്തായതോടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമുള്‍പ്പെടെ റോബിന്‍ വാഗ്ദാനം ചെയ്തിരുന്നു. ദീപിക ദിനപത്രത്തിന്റെയും ജീവന്‍ ടിവിയുടേയും മാനേജിംഗ് ഡയറക്ടറായിരുന്ന ഇയാള്‍ക്കെതിരെ വിദേശത്തേക്ക് നഴ്‌സുമാരെ കയറ്റിയച്ച് ചൂഷണം നടത്തിയതടക്കം ആരോപണങ്ങളുണ്ട്. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലം കൈ ആയിരുന്ന ഇയാളായിരുന്നു സഭയുടെ ഭൂമി ഇടപാടുകളില്‍ ദല്ലാളായി പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടുവുകാരനാണ് റോബിന്.