പ്രായപൂർത്തിയായ ആണിനും പെണ്ണിനും വിവാഹപ്രായമായില്ലെങ്കിലും ഒന്നിച്ചുജീവിക്കാമെന്ന് സുപ്രീംകോടതി. വരന‌് 21 വയസ്സായില്ലെന്ന കാരണത്താൽ വിവാഹം അസാധുവാക്കി ദമ്പതികളെ വേർപെടുത്തിയ കേരള ഹൈക്കോടതി വിധി റദ്ദാക്കിയാണ‌് സുപ്രീംകോടതി വിധി. നന്ദകുമാർ‐തുഷാര ദമ്പതികളുടെ വിവാഹമാണ് ഹൈക്കോടതി അസാധുവാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരാകുമ്പാ ൾ നന്ദകുമാറിന് നിയമപ്രകാരം വിവാഹപ്രായമായ 21 വയസ‌് തികഞ്ഞിട്ടില്ലായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി വിവാഹം വേർപെടുത്തിയ ഹൈക്കോടതി തുഷാരയെ പിതാവിനൊപ്പം അയച്ചു. വിവാഹനിയമ പ്രകാരം ദമ്പതികളെ വേർപെടുത്താൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക് ഭൂഷണും ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഹാദിയയെ ഭർത്താവിനൊപ്പം അയച്ച ഉത്തരവ‌് കോടതി എടുത്തുപറഞ്ഞു. നന്ദകുമാർ തുഷാരയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണമാണ‌് പിതാവ് ഉന്നയിച്ചത‌്. എന്നാൽ, തുഷാരയും നന്ദകുമാറും പ്രായപൂർത്തിയായവരാണെന്ന് ഹൈക്കോടതി പരിഗണിക്കേണ്ടിയിരുന്നുവെന്ന‌് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയായ വ്യക്തികളെന്ന നിലയിൽ വിവാഹം കഴിക്കാതെയും ഒന്നിച്ചുജീവിക്കാനുള്ള അവകാശം അവർക്കുണ്ട്. സ്ത്രീ‐പുരുഷന്മാർ വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്നത് നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ട‌്. സ്വന്തംനിലയിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തിയായവർക്കുണ്ട്. ഈ സ്വാതന്ത്ര്യം നിലനിൽക്കുന്നിടത്തോളം കോടതികൾ രക്ഷിതാവിന്റെ സ്ഥാനം എടുക്കേണ്ടതില്ല. ഹാദിയ കേസിൽ ഇത് എടുത്തുപറഞ്ഞിട്ടുണ്ട്‐ കോടതി നിരീക്ഷിച്ചു.