1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതും മത്സരം കാണാൻ സ്റ്റേഡിയങ്ങളിൽ പോകുന്നതും ഇറാനിയൻ സ്ത്രീകൾക്ക് നിഷിദ്ധമാണ്. കായികമത്സരങ്ങൾ കാണാനെത്തുന്നവർ ചീത്ത വാക്കുകളുച്ചരിക്കുന്നത് സ്ത്രീകൾ കേൾക്കാൻ പാടില്ലെന്ന് ഇറാനില്‍ നടപ്പാക്കിയ ഇസ്ലാമിക കീഴ്വഴക്കങ്ങൾ അനുശാസിക്കുന്നു. ഇപ്പോൾ പുറത്തുവരുന്ന ചില വീഡിയോകളും ചിത്രങ്ങളും, ഫൂട്ബോൾ സ്റ്റേഡിയങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെ താടി വെച്ച് എത്തുന്നതായി വ്യക്തമാക്കുന്നു. വെപ്പുതാടികള് വെച്ചാണ് സ്ത്രീകളെത്തുന്നത്. ഏപ്രിലില്‍ ഇറാനിൽ നടന്ന പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ സ്റ്റേഡിയത്തിലെത്തിയ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്.നിയമപ്രകാരം സ്ത്രീകൾ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടില്ല. എന്നാൽ കീഴ്വഴക്കങ്ങൾ സ്ത്രീകളുടെപ്രവേശനം അനുവദിക്കുന്നില്ല. ഈ കീഴ്വഴക്കങ്ങൾ ലംഘിച്ച് കളി കാണാനെത്തുന്ന സ്ത്രീകൾ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് മാസത്തിൽ ഇങ്ങനെ ചിലർ അറസ്റ്റിലായിരുന്നു. തങ്ങൾ ക്രിമിനൽ പ്രവൃത്തികളിലൊന്നും ഏർപ്പെടുന്നില്ലെന്നും പിന്നെയെന്തിനാണ് ഭയപ്പെടുന്നതെന്നും പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ കളി കാണാനെത്തിയ പെൺകുട്ടികളിലൊരാൾ പറയുന്നു.