പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ച കേസിൽ വിവാദ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. ജോധ്പൂരിലെ പ്രത്യേക കോടതിയുടേതാണ് വിധി.കേസിൽ ആസാറാം ബാപ്പുവിനൊപ്പം പ്രതികളായ മറ്റ് രണ്ടുപേർക്കും 20 വർഷം കഠിനതടവും വിധിച്ചു. മറ്റ് പ്രതികളായ ശരത് , പ്രകാശ് എന്നിവരെ വെറുതെവിട്ടു. ആസാറാം ബാപ്പുവിന്റെ അനുയായികൾ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് ജോധ്‌പൂർ സെൻട്രൽ ജയിലിനുള്ളിലാണ് വിധിപ്രഖ്യാപിച്ചത്. രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് 77 കാരനായ ആസാറാം ബാപ്പുവിന്റെ പേരിലുള്ളത്. വിധി പറയുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീടിനും ജോധ്പൂരിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജോധ്പൂര്‍ കോടതി ജഡ്ജി മധുസൂദനന്‍ ശര്‍മ ഈ മാസമാദ്യം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു. വിധി പ്രതികൂലമാണെങ്കില്‍ ആസാറാം ബാപ്പുവെന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ അനുയായികള്‍ ആക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പൊലീസ് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരിലുള്ളത്. ജോധ്പൂരിന് സമീപം മനായി ഗ്രാമത്തിലെ ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആസാറാം ബാപ്പു ബലാത്സംഗം ചെയ്തുവെന്നാണ് ആദ്യത്തെ കേസ്.പീഢനത്തിനിരയായ പെണ്‍കുട്ടി 2013 ആഗസ്റ്റ് 20നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ കേസ് നടന്നുകൊണ്ടിരിക്കേ അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആശാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.