12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓർഡിനൻസ് നിലവിൽ വന്നു. ആറുമാസത്തിനുള്ളിൽ ഓർഡിനൻസ് പാർലമെന്റിൽ പാസാക്കേണ്ടതുണ്ട്. ജമ്മുവിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കേന്ദ്രസർക്കാരും ബിജെപിയും പൂർണമായും പ്രതിരോധത്തിലായതിനെ തുടർന്നാണ് കേന്ദ്രമന്ത്രിസഭായോഗം കഴിഞ്ഞദിവസം തിരക്കിട്ട് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ഇന്ത്യൻ ശിക്ഷാനിയമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമനിയമം (പോക്സോ നിയമം), ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം തുടങ്ങിയവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനൽ നിയമ (ഭേദഗതി) ഓർഡിനൻസ്. 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികൾക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാമെന്ന് ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. 12 മുതൽ 16 വയസ്സ് വരെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികൾക്കുള്ള കുറഞ്ഞശിക്ഷ 10 വർഷത്തിൽനിന്ന് 20 വർഷമായും പരമാവധി ജീവപര്യന്തമായും ഉയർത്തിയിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കേസുകളിൽ നിലവിലുള്ള ഏഴ് വർഷം തടവ് 10 വർഷമാക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.20676