തിരുവല്ലത്ത് കണ്ടൽക്കാട്ടിനുള്ളിൽ തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടേതെന്ന് സംശയം . ആയുർവേദ ചികിൽസയ്ക്കായി എത്തിയ ലിത്വാനിയ സ്വദേശിയായ 38കാരിയായ ലിഗസ്‌ക്രൊമാനിയയെ കഴിഞ്ഞ മാസമാണ് കാണാതായത്. ലിഗയുടെ ഭർത്താവ് ആൻഡ്രൂസും സഹോദരി ഇലീസും തിരുവല്ലത്തെത്തി. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്നു സഹോദരി തിരിച്ചറിഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കുമെന്നു ശാസ്‌ത്രിയ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. പൊലീസിൽ പരാതിനൽകിയ ആൻഡ്രൂസ് ലിഗയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നുമുള്ള പോസ്‌റ്ററുകൾ പതിച്ചിരുന്നു. ലിഗയെ കണ്ടെത്തുന്നതിനായി പൊലീസ് ഗോവയിലേക്കും രാമേശ്വരത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കരമനകിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കാൽപ്പത്തികൾ ജീർണിച്ചു കഴിഞ്ഞു. അര മീറ്റർ ദൂരെ മാറിയാണ് തല കണ്ടെത്തിയത്.പുറത്തു നിന്നുള്ള ആൾക്കാർക്ക് അധികം എത്തിപ്പെടാൻ കഴിയാത്ത സ്‌ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.