ഫാറൂഖ് കോളേജ് അധ്യാപകൻ വിദ്യാർഥിനികളെ വസ്ത്രധാരണത്തിന്റെ പേരിൽ അശ്ലീല രീതിയിൽ ചിത്രീകരിച്ച് അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ഫാറൂഖ് കോളേജിലേക്ക് പെൺകുട്ടികളുടെ വത്തക്ക മാർച്ച്. എസ്എഫ്ഐ ‘മാതൃകം' ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പകൽ 12നാണ് ഫാറൂഖ് ട്രെയ്നിംങ് കോളേജിലേക്ക് മാർച്ച് ആരംഭിച്ചത്. മേലാവാരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ ഫാറൂഖ് കോളേജിലെ പൊലീസിങ്ങിനും സ്‌ത്രീവിരുദ്ധതക്കും എതിരായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പെൺകുട്ടികൾ അണിനിരന്നത്. ഹോളി ആഘോഷിച്ച വിദ്യാർഥികളെ അധ്യാപകർ ക്രൂരമായി തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജിനു മുന്നിൽ ‘പ്രതിഷേധ ഹോളി’യും സംഘടിപ്പിച്ചു. കോളേജിലെ മുസ്ലിം പെൺകുട്ടികളുടെ വസ്ത്രധാരണരീതിയെ അശ്ലീലം കലർന്ന ചേരുവകൾ ചേർത്ത് ഉപമിച്ചും അധിക്ഷേപിച്ചും ഫാറൂഖ് കോളേജ് മാനേജ്മെന്റിന് കീഴിലെ ട്രെയിനിങ് കോളേജിലെ അധ്യാപകൻ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്. പെൺകുട്ടികൾ പർദയും മഫ്തയും ധരിച്ച് ശരീരം പ്രദർശിപ്പിക്കുകയാണെന്നും അടിയിൽ ലഗിൻസ് ധരിച്ച് പർദ പൊക്കിപ്പിടിച്ച് നടക്കുന്നുവെന്നും പ്രസംഗത്തിൽ അധിക്ഷേപിക്കുന്നു. മഫ്തക്ക് പകരം ഷാൾ ചുറ്റുകയാണ്, പുരുഷനെ ഏറ്റവും ആകർഷിക്കുന്ന പെണ്ണിന്റെ മാറിടം കാട്ടാനാണ് ശ്രമം തുടങ്ങി പെൺകുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന വിധത്തിൽ നിരവധി പരാമർശങ്ങൾ പ്രസംഗത്തിലുണ്ട്. പെൺകുട്ടികളുടെ ശരീരഭാഗത്തെ വത്തക്കയോട് ഉപമിച്ചു പോലും അധ്യാപകൻ പ്രസംഗിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് വത്തക്കമാർച്ച് സംഘടിപ്പിക്കുന്നത്. ഒരു സംഘടന സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അധ്യാപകൻ വഴിവിട്ട രീതിയിൽ പ്രസംഗിച്ചതെന്നാണ് വിവരം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ എന്നീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.