പ്രസവം കാരണം തുടർപഠനത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ അറബിക് ബിരുദ വിദ്യാര്‍ഥിനി കെ. അന്‍സിയാബി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനുശിവരാമന്റെ ഉത്തരവ്. 2014 ജൂണില്‍ കോളേജില്‍ അറബിക് ബിരുദ ക്ലാസില്‍ പ്രവേശനം ലഭിച്ച് അൻസിയാബി ഏതാനും മാസങ്ങൾക്കകം വിവാഹിതയായി. മൂന്നാം സെമസ്റ്റര്‍ വരെ പൂര്‍ത്തിയാക്കിയെങ്കിലും പ്രസവം കാരണം നാലാം പൂർത്തിയാക്കാൻ സാധിച്ചില്ല. 2016 മാര്‍ച്ച് 16നായിരുന്നു പ്രസവം. തുടർപഠനത്തിന് താല്പര്യമുണ്ടെന്നും നാലാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കണമെന്നും ആവശ്യപ്പെട്ട് 2017 ജനുവരിയില്‍ പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി. എന്നാൽ മുന്‍ സെമസ്റ്ററിലെ പേപ്പറുകള്‍ പാസാകാനുള്ളവര്‍ക്ക് അടുത്ത സെമസ്റ്ററിലേക്ക് പുനഃപ്രവേശനം അനുവദിക്കാനാവില്ലെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാൽ സര്‍വകലാശാലാ നിയമത്തില്‍ അങ്ങനെയൊരു നിബന്ധനയില്ലെന്ന് വിവരാവകാശനിയമപ്രകാരം മനസ്സിലാക്കിയ അന്‍സിയാബി തനിക്ക് പഠനാവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ക്ലാസ് തുടങ്ങിയതിനാല്‍ തത്കാലം പ്രവേശനം നല്‍കുന്നതിനായി നിര്‍ദേശിക്കാനാവില്ലെന്നും നിയമാനുസൃതം തുടര്‍ന്നും അപേക്ഷിക്കാമെന്നു അപേക്ഷിക്കാമെന്നും കോടതി ആദ്യം വ്യക്തമാക്കി. രണ്ടാം തവണയും പ്രവേശനത്തിനായി അപേക്ഷിച്ചപ്പോൾ പ്രവേശനം നൽകാൻ കോളേജ് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് അന്‍സിയാബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.ഇത്തവണ അപേക്ഷ പരിഗണിച്ച കോടതി, മൂന്നാഴ്ചയ്ക്കകം നിയമാനുസൃതം നടപടിയുണ്ടാകണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് നാലാം സെമസ്റ്ററില്‍ അന്‍സിയാബിക്ക് ഉടന്‍ പ്രവേശനം നല്‍കണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ വിധിച്ചത്.