ബലാത്സംഗക്കേസുകളിൽ സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി പരിഗണിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം കേസുകളിൽ സ്ത്രീകൾക്ക് അനുകൂലമായ നിലപാടെടുക്കുന്നു എന്ന് കാണിച്ച് അഭിഭാഷകനായ ഋഷി മൽഹോത്ര സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. "ബലാത്സംഗക്കേസുകളിൽ സ്ത്രീയെ ഇരയായി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് പാർലമെന്റ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷയത്തിൽ പുതിയ നിയമമുണ്ടാക്കാൻ അവരോട് ആവശ്യപ്പെടാനൊന്നും നമുക്ക് കഴിയില്ല"- ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 354 ന്റെ സാധുതയെയും മൽഹോത്ര മൽഹോത്ര ചോദ്യം ചെയ്തു. സ്ത്രീയുടെ പാതിവ്രത്യത്തെ നശിപ്പിക്കുന്ന തരത്തിൽ കയ്യേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് ഈ വകുപ്പ് പറയുന്നത്. എന്നാൽ പുരുഷന്റെ പാതിവ്രത്യത്തെപ്പറ്റി സൂചനയില്ല. പിന്തുടർന്ന് പീഡിപ്പിച്ചാലോ ആക്രമിച്ചാലോ ചോദിക്കാൻ ആരുമില്ലെന്നും മൽഹോത്ര പറഞ്ഞു. പുരുഷനെയും പിന്തുടരാനും പീഡിപ്പിക്കാനും സാധിക്കുമെന്ന വാദത്തെയും ബെഞ്ച് തള്ളി. "അത് പൂർണമായും ഒരു സാങ്കല്പിക സാഹചര്യമാണ്. മാത്രമല്ല, ഈ വിഷയം പാർലമെന്റിനു പുതിയതാണ്. ആ വിഷയത്തിൽ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പിന്തുടർന്ന് പീഡിപ്പിച്ച സംഭവം ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?"- സുപ്രീം കോടതി ചോദിച്ചു.