മണിപ്പൂരില്‍ നിന്നുള്ള ഒരു ഗായികയായ അവള്‍ പാടിയത് ഖമ്പയുടെയും തൊയ്ബിയുടെയും പ്രണയകഥ പറയുന്ന മൊയ്‌റാംഗ് സായി എന്ന മണിപ്പൂരി നാടന്‍ പാട്ടുകളാണ് അവള്‍ പാടിയത്. മണിപ്പൂരില്‍ അന്യംനിന്നു പോകുന്ന ഒരു കലാരൂപമായാണ് ഇത് അറിയപ്പെടുന്നത്. കഥാപാത്രങ്ങളും പ്രകൃതി ശക്തികളുമെല്ലാം ഇതില്‍ അവതരിപ്പിക്കപ്പെടുന്നു. മംഗ്ക എന്ന 21കാരിയായ ഗായികയാണ് മനോഹരമായ ഈ അവതരണം നടത്തിയത്. ചെറുപ്പക്കാരായ ആസ്വാദകര്‍ക്ക് അവള്‍ പാടിയതിന്റെ അര്‍ത്ഥമൊന്നും മനസിലായില്ലെങ്കിലും ആ സംഗീതത്തില്‍ ലയിച്ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ സൗന്ദര്യവും അവതരണത്തിലെ നാടകീയതയും അവരെ അവിടെ പിടിച്ചിരുത്തുകയായിരുന്നു. പരമ്പരാഗത സാരോംഗ് ധരിച്ച് നീളമുള്ള മുടി നിറയ പൂ ചൂടിയ അവള്‍ പ്രൗഢയും ധീരയും നര്‍മ്മ രസത്തില്‍ അവതരണം നടത്തുന്നവളുമായിരുന്നു. തീജാന്‍ ബായിയുടെ പത്മവാനി അവതരണത്തെ ആവാഹിച്ചാണ് മംഗ്ക മോറാംഗ് അവതരിപ്പിച്ചത്. ഒരു കഥപറയുന്ന രീതിയിലാണ് അവളുടെ ശബ്ദവും നീക്കങ്ങളും തെന്നിമാറിക്കൊണ്ടിരുന്നത്. ലംഗ്‌ദെന്‍ വായിക്കുന്ന തന്റെ പിതാവ് ലായ്ഹുയിക്കും മൃദംഗം വായിക്കുന്ന മറ്റൊരു സംഗീതജ്ഞനുമൊപ്പമാണ് അവള്‍ ഇവിടെ എത്തിയിരിക്കുന്നത്. സ്‌റ്റേജിന് പുറത്ത് പതുങ്ങിയ സ്വഭാവമുള്ള ഈ ക്ഷീണിച്ച സ്ത്രീ ഗാനം ആലപിക്കാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു സ്വഭാവക്കാരിയായി മാറുന്നു. മണിപ്പൂരിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട പല വിലക്കുകളെയും മറികടന്നാണ് മംഗ്ക ഈ കലാരൂപത്തെ നിലനിര്‍ത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുയ്‌റാംഗ് സായി ആദ്യകാലം മുതല്‍ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അവിടെയാണ് ഇപ്പോള്‍ ഈ കലാരൂപത്തിന്റെ ഏതാണ്ട് രക്ഷാധികാരിയായി മംഗ്ക മാറിയിരിക്കുന്നത്. മംഗ്ക ഇപ്പോള്‍ മൊയ്‌റാംഗ് സായി കലാകാരി മാത്രമല്ല, ഈ കലാരൂപത്തെ നിലനിര്‍ത്താന്‍ കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്ന ഒരു അധ്യാപിക കൂടിയാണ്. ഏകദേശം ഇരുന്നൂറ് ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്കുള്ളത്. ഇംഫാലിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മംഗ്കയുടെ തന്നെ ഭാഷയില്‍ അവര്‍ ജനിച്ചത് തന്നെ മൊയ്‌റാംഗ് സായിക്കായാണ്. ഇതിലെ വരികളും നൃത്തച്ചുവടുകളും തനിക്ക് അനുകൂലമാണെന്ന് അവള്‍ വിശ്വസിക്കുന്നു. ഒരു കാലത്ത് ഈ കലാരൂപം അവതരിപ്പിച്ചിരുന്ന ഏക കലാകാരിയായ ലംഗതേല്‍ തൊയ്‌നു ദേവിയാണ് ഈ കലാരൂപത്തില്‍ പഴയകാല ഭാഷയ്ക്കുള്ള പ്രാധാന്യം മംഗ്കയ്ക്ക് പറഞ്ഞുകൊടുത്തത്. പഴയകാല ഭാഷയും നൃത്തച്ചുവടുകളും കൂട്ടിയിണക്കാന്‍ കഴിഞ്ഞതാണ് തന്റെ വിജയമെന്ന് ഇവര്‍ കരുതുന്നു. പഴയകാല ഭാഷയില്‍ സംസാരിച്ചിരുന്നതിനാല്‍ സ്‌കൂളില്‍ എല്ലാവരും ഇവളെ അമ്മൂമ്മ എന്നാണ് വിളിച്ചിരുന്നത്. മംഗ്ക നേരിട്ട ഒറ്റപ്പെടുത്തലുകള്‍ അവിടെ നിന്നും തുടങ്ങി. തന്റെ പിതാവാണ് അന്ന് തനിക്ക് പ്രചോദനം നല്‍കിയതെന്ന് മംഗ്ക പറയുന്നു. ഇപ്പോള്‍ മടങ്ങിപ്പോയാല്‍ ഒരിക്കലും എവിടെയും എത്താനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദിവസവും 12 മണിക്കൂറുകളോളം തൊയ്‌നു ദേവിയുടെ അടുക്കല്‍ പോയിരിക്കുമായിരുന്നു ഇവര്‍. ആദ്യമൊന്നും ഇവരെ ശ്രദ്ധിക്കാതിരുന്ന തൊയ്‌നു ദേവി പിന്നീട് അവളെ തനിക്കൊപ്പം താമസിപ്പിച്ച് പഠിപ്പിക്കാന്‍ ആരംഭിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മംഗ്ക വീടിന് പുറത്തുപോയി ഒരു പ്രോഗ്രാം അവതരിപ്പിക്കുകയും പുരസ്‌കാരം നേടുകയും ചെയ്തു. എന്നാല്‍ ആളുകള്‍ അവള്‍ക്ക് നേരെ അലറി വിളിക്കുകയും അവളുടെ കലാതാല്‍പര്യത്തെ പരിഹസിക്കുകയും ചെയ്തു. അപമാനിക്കപ്പെട്ടപ്പോഴും കലയ്‌ക്കൊപ്പം നില്‍ക്കാന്‍ അവളെ സഹായിച്ചത് അച്ഛനാണ്. ഈ കലാരൂപത്തെ ഇഷ്ടപ്പെടുന്നതിനാലാണ് താന്‍ ഇതിനൊപ്പം നിന്നതെന്ന് മംഗ്ക വ്യക്തമാക്കുന്നു. ‘ഇത് ഞങ്ങളുടെ സ്വന്തം സംഗീതമാണ്. അതിനെ സംരക്ഷിക്കേണ്ടത് ഞങ്ങളാണ്. ഞാന്‍ പാട്ട് മാത്രമേ കേള്‍ക്കാറുള്ളൂ, മറ്റ് ശബ്ദങ്ങളെല്ലാം ഒഴിവാക്കും’ അവള്‍ പറയുന്നു. ഹഡാ സമതോന്‍ എന്ന മംഗ്കയുടെ ഗാനം അന്താരാഷ്ട്ര പോളോ ടൂര്‍ണമെന്റില്‍ പുരസ്‌കാരം നേടിയിരുന്നു. 2014ല്‍ ഡിഡി ഇംഫാല്‍ പത്ത് ദിവസം തുടര്‍ച്ചയായി ഈ ഗാനം ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു.