ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ ഏറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും. അമീറുല്‍ കുറ്റക്കാരനാണ് എന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കോടതിക്ക് മുമ്പാകെ തെളിഞ്ഞിട്ടുണ്ട്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അമീറുല്‍ ഇസ്ലാം ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് പ്രതിക്ക് പറയാനുള്ളത് വീണ്ടും കേട്ട ശേഷം ശിക്ഷാവിധി പ്രസ്താവിക്കും. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും കോടതി കണ്ടെത്തി. അതേസമയം പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം എന്നിവ കണ്ടെത്തിയിട്ടില്ല. 2016 ഏപ്രില്‍ 28-നാണ് യുവതിയെ പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍, നിയമ വിദ്യാര്‍ഥി ആയിരുന്ന ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസിലെ ഏക പ്രതിയാണ് അമീറുല്‍ ഇസ്ലാം. മാര്‍ച്ച് 13-ന് തുടങ്ങിയ വിചാരണ അവസാനിച്ചത് നവംബര്‍ 21-ന്. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം നിര്‍ണായക തെളിവായി. കൊലപാതകം നടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥ പ്രതികള്‍ എന്ന് നേരത്തെ ഒരു വാദമുണ്ടായിരുന്നു. എന്നാല്‍ ഈ വാദം തെളിയിക്കാനും പ്രതിഭാഗത്തിന് കഴിഞ്ഞില്ല. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തിയത് അമീര്‍ തന്നെയാണ് എന്ന് കോടതി കണ്ടെത്തിയത്. ജിഷയുടെ വീട്ടിലെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ, തലമുടി, നഖങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിന് പുറത്തുനിന്ന്‍ കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ പ്രധാന തെളിവുകള്‍.