ജിഷ വധക്കേസില്‍ ഏകപ്രതി അമിറുള്‍ ഇസ്‌ളാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷാ നാളെ പ്രഖ്യാപിക്കും. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. ഐപിസി 449, 342, 376, 302 വകുപ്പുകള്‍ അമിറുളിനെതിരെ കോടതി ചുമത്തി. പട്ടികജാതി പീഡന വകുപ്പ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. പ്രതിക്ക് പറയാനുള്ളതും കൂടി കേട്ടശേഷമായിരിക്കും ശിക്ഷവിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. എന്നാല്‍ കുറഞ്ഞ ശിക്ഷയ്‌ക്കായി വാദിക്കുമെന്ന് അഡ്വ.ആലൂര്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച എഡിജിപി ബി സന്ധ്യ സംതൃപ്‌തിയുള്ള വിധിയാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. 2016 ഏപ്രില്‍ 28നാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. കേസ് ഏറെ വിവാദത്തിന് വഴിതെളിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2016 നവംബര്‍ 2 തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്. കുറുപ്പംപടി സിഐയുടെ നേതൃത്വത്തില്‍ ആദ്യംനടന്ന അന്വേഷണം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുഡിഎഫ് ഭരണം അവസാനിക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്‌തോടെയാണ് എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്. തുടര്‍ന്നാണ് പ്രതി അമീറുള്‍ ഇസ്‌ളാമിനെ തഞ്ചാവൂരില്‍നിന്ന് അറസ്റ്റുചെയ്‌തത്. 2016 സെപ്തംബര്‍ 17നാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൂരമായ മാനഭംഗത്തിന് ഇരയായ ജിഷയുടെ ആന്തരാവയങ്ങളിലടക്കം ഗുരുതര പരുക്കേറ്റാണ് മരിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അമിറുള്‍ ഇസ്്‌ലാമിനെ അറസ്റ്റ് ചെയ്യാനായത്. എന്നാല്‍ നിലവിലുളള തെളിവുകള്‍ പ്രതിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോന്നവയല്ലെന്ന വാദമാണ് അമിറുള്‍ ഇസ്്്‌ലാമിന്റെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചത്.