ഓഖി ചുഴലിക്കാറ്റില്‍ കടലിലകപ്പെട്ട അവസാന മല്‍സ്യതൊഴിലാളിയേയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതിനായി എല്ലാ സഹായവും ചെയ്യും. നേവിയും കോസ്റ്റ്ഗാര്‍ഡും പൂര്‍ണ്ണസജ്ജരാണ് . കൂടുതല്‍ എയര്‍ക്രാഫ്റ്റുകളും കപ്പലുകളും തെരച്ചിലിനായി കടലിലുണ്ട്. കൂടുതല്‍ പേരെ രക്ഷിക്കാനായെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തും പൂന്തുറയിലുമുള്ള ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി.മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു . ദുരന്തത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളിലേക്ക് കടന്ന് വിവാദമുണ്ടാക്കേണ്ട സന്ദര്‍ഭമല്ല ഇതെന്നും രക്ഷാപ്രവര്‍ത്തനമാണ് മുഖ്യമെന്നും മന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തേയും രക്ഷാ പ്രവര്‍ത്തകരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ട്. കോപവും ആക്രോശവും വേണ്ട. രക്ഷാ പ്രവര്‍ത്തനവുമായി സഹകരിക്കണം.യുദ്ധ സമാനമായ തെരച്ചിലാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നത്. ചുഴലി കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി, പ്രവചിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ല. അതു കൊണ്ടു തന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ട നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലി കൊടുങ്കാറ്റ് ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കേണ്ടത്. വളരെ നേരത്തെ മുന്നറിയിപ്പ് ലഭിച്ചാല്‍ നന്ന്. എന്നാല്‍ ഈ കാര്യത്തില്‍ സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ല. ക്യാമ്പുകളില്‍ കഴിയുന്നവര്‍ വളരെ നിരാശയിലാണ് അവര്‍ക്കെല്ലാ സഹായവും നല്‍കുമെന്ന് വാഗ്ദാനം ചെയതിട്ടുണ്ട്. ഉറ്റപ്പെട്ടവരുടെ വിവരങ്ങള്‍ എത്രയും വേഗം അവര്‍ക്ക് എത്തിച്ചുകൊടുക്കാനാകണം. ഇന്നും നേവി 11 പേരെ രക്ഷിച്ചിട്ടുണ്ട്.അവര്‍ കൊച്ചിയില്‍ ഉച്ചയോടെ എത്തും. ചുഴലിക്കാറ്റില്‍പ്പെട്ട് കുറച്ചു പേര്‍ ഗോവ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തീരത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അതത് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ ശാന്തമാകുമ്പോള്‍ അവര്‍ തിരിച്ചുവരും.മന്ത്രി പറഞ്ഞു .