ജനനസമയത്ത് സങ്കീർണ്ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ കൂടുതൽ ജനകീയമാക്കുന്നതിനായി പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. രാജ്യത്താദ്യമായാണ് വെബ്സൈറ്റ് രജിസ്ട്രേഷൻ ഉപയോഗിച്ച് ഇത്തരത്തിലൊരു സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നത്. കേരള സർക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമവുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്. രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ രക്ഷിതാക്കള്‍ hridyam.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറും ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രികളിൽ കുഞ്ഞിനെ പ്രവേശിപ്പിക്കാനാവും. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രികളായ ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവനന്തപുരം, കോട്ടയം ഗവഃ മെഡിക്കൽ കോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചർച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ഹൃദ്യം പദ്ധതി പ്രകാരം ചികിത്സാ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ കാരണം 8 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം പൂർണ്ണമായും ഒഴിവാക്കാനാകുമെന്ന്മന്ത്രി പറഞ്ഞു.