സുവിശേഷപ്രവര്‍ത്തനങ്ങളുടെ പേരില്‍ അനാഥാലയം നടത്തി 89 പെണ്‍കുട്ടികളെ മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിനു തമിഴ്നാട്ടില്‍ അറസ്റ്റിലായ പാസ്റ്ററിനെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. അനധികൃതമായി പ്രവര്‍ത്തിച്ചു വന്നതായി കണ്ടെത്തി കോടതി രണ്ടുവർഷം മുന്‍പ് അടച്ചുപൂട്ടിയ മോസസ് മിനിസ്ട്രീസ് സ്ഥാപകന്‍ ഗിദയോന്‍ ജേക്കബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഗിദയോന്‍ ജേക്കബ് ജര്‍മ്മനിയില്‍ നിന്നും മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ജർമ്മനി ആസ്ഥാനമായുള്ള ക്രിസ്ത്യൻ ഇനീഷ്യേറ്റീവ് ഫോർ ഇന്ത്യ 1994 ലാണ് തിരുച്ചിയില്‍ മോസസ് മിനിസ്ട്രീസ് എന്ന പേരില്‍ അനാഥാലയം ആരംഭിക്കുന്നത്. ജര്‍മ്മന്‍ സ്വദേശിനിയായ ഭാര്യയും ജേക്കബുമാണ് ഇതിന്റെ സ്ഥാപകര്‍. മധുരയിലെ ഉസലാംപെട്ടിയില്‍ നിന്നും ശിശുഹത്യയിൽ കൊല്ലപ്പെടാമായിരുന്ന 89 പെണ്‍കുട്ടികളെ രക്ഷിച്ചെടുത്ത് തങ്ങള്‍ വളര്‍ത്തുകയായിരുന്നു എന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, മതിയായ മേല്‍വിലാസ രേഖകളോ പെണ്‍കുട്ടികളില്‍ ആരുടേയും ശരിയായ പ്രായം തെളിയിക്കുന്ന രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. കൂടാതെ ജനിച്ചു വീഴുന്ന ചോരകുഞ്ഞുങ്ങളെ അവര്‍ പെണ്‍കുട്ടിയായതിന്റെ പേരില്‍ കൊല്ലപ്പെടരുതെന്ന ആശയം നല്‍കി നടപ്പിലാക്കുന്ന 'ക്രാഡില്‍ ബേബി സ്കീമില്‍' നിന്നും ഇവര്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറായി ആശുപത്രികളെ സമീപിച്ചിരുന്നു. എന്നാല്‍ സ്ഥാപനം നിയമപരമായിട്ടല്ലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പ്രാദേശികമായി മാത്രം തട്ടിക്കൂട്ടിയ ഈ സ്ഥാപനത്തിലേക്ക് ഒരു ലോക്കല്‍ നേഴ്സിനെ ഉപയോഗപ്പെടുത്തിയും പഞ്ചായത്ത് അംഗങ്ങളുടെ അനൗദ്യോഗിക പിന്തുണ നേടിയും നാല് വര്‍ഷത്തിനുള്ളില്‍ പാസ്റ്റര്‍ ജേക്കബ് 125 പെണ്‍കുട്ടികളെ ഏറ്റെടുത്തു. തുടര്‍ന്ന് അപ്രതീക്ഷിതമായി അതുവരെ പ്രവര്‍ത്തിച്ചിരുന്നിടത്തു നിന്നും സ്ഥാപനം 1998ല്‍ മാറ്റുകയും ചെയ്തു എന്ന് പോലീസ് പറയുന്നു. ചേഞ്ച് ഫോര്‍ ഇന്ത്യ എന്ന എന്‍.ജി.ഓ 2015ല്‍ മോസസ് മിനിസ്ട്രിയില്‍ നടത്തിയ പരിശോധനയിലാണ് അനാഥാലയത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ മനുഷ്യക്കടത്ത് നടത്താന്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് കോടതി ഇടപെട്ടു സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ അവസരത്തില്‍ അവിടെ ഉണ്ടായിരുന്ന 89 പെണ്‍കുട്ടികളെ കണ്ടെത്തുകയും ഡി.എന്‍.എ പരിശോധന നടത്തി ഇവരില്‍ ഏഴു പേര്‍ക്ക് ഒഴികെ ബാക്കി ഉള്ളവര്‍ക്ക് 18 വയസ് തികഞ്ഞതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് 2015 ഡിസംബറില്‍ കോടതി ഉത്തരവ് പ്രകാരം സാമൂഹ്യനീതി വകുപ്പ് ഈ സ്ഥാപനം ഏറ്റെടുത്തു.