സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തിലെ ശിശു-മാതൃ മരണ നിരക്കുകള്‍ കുറയ്ക്കാന്‍ പദ്ധതി

വിമെൻ പോയിന്റ് ടീം

കേരളത്തിലെ അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം ഇനി രോഗപ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദേശങ്ങളും മരുന്നുകുറിപ്പടിയില്‍ എഴുതും. സംസ്ഥാനത്തെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുനിസെഫും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേരള ഘടകവും ചേര്‍ന്ന് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.
സാധാരണയായി, മരുന്നുകളും പരിശോധനാ നിര്‍ദേശങ്ങളും മാത്രമേ മരുന്നുകുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ എഴുതാറുള്ളൂ. ഇതോടൊപ്പം, രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി മരുന്നുകുറിപ്പടിയില്‍ ഇനി ഇടം പിടിക്കും. കേരളത്തിലെ ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം കൗണ്‍സിലിംഗും നല്‍കുകയാണ് ഇത്തരം മാര്‍ഗനിര്‍ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധമാവും ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍.

ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്‌ലറ്റ് എഴുതുന്നതിനൊപ്പം, ആരോഗ്യമുള്ള കുഞ്ഞിനായും സുരക്ഷിത പ്രസവത്തിനും ഇരുമ്പ് ധാരാളമായുള്ള ഇലക്കറികളും പയറുവര്‍ഗങ്ങളും കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാവും ഗൈനക്കോളജിസ്റ്റ് കുറിക്കുക. അതേ സമയം, 13 രോഗങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞിന് ജനനസമയം, ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ഒന്‍പതാം മാസം എന്നിങ്ങനെ ആദ്യ വര്‍ഷം അഞ്ചുതവണ പ്രതിരോധ കുത്തിവെപ്പ് നല്‍കുക എന്നതുപോലെയുള്ള നിര്‍ദേശങ്ങളാവും ശിശുരോഗവിദഗ്ദ്ധന്റേത്.

ഇതോടൊപ്പം, മുലയൂട്ടലിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്ന ബോധവല്‍ക്കരണ സന്ദേശങ്ങളും ഡോക്ടര്‍മാര്‍ മരുന്നുകുറിപ്പടിയില്‍ ഉള്‍പ്പെടുത്തും. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക, ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാലല്ലാതെ മറ്റൊന്നും (തേനോ, പശുവിന്‍ പാലോ, ഒരു സ്പൂണ്‍ വെള്ളമോ പോലും) കൊടുക്കാതിരിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കും.

രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണസന്ദേശങ്ങളും പദ്ധതിയുടെ ഭാഗമാണ്. വൃത്തിയാക്കാത്ത കൈപ്പത്തിയില്‍ 100 കോടി രോഗാണുക്കള്‍ ഉ്, ഭക്ഷണത്തിനു മുന്‍പും പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക, കിണറടക്കമുള്ള സ്രോതസുകളില്‍ നിന്ന് എടുത്ത വെള്ളം തിളപ്പിച്ചാറിച്ചശേഷം മാത്രം കുടിക്കുക, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷത്തില്‍ രുതവണ വിറ്റാമിന്‍ എ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇപ്രകാരം കുറിപ്പടിയില്‍ ഉള്‍പ്പെടുത്തും.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവ വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഐഎംഎയുടെ ഓരോ ബ്രാഞ്ചും സ്‌കൂളുകള്‍ ദത്തെടുക്കും.  കേരളത്തിലെ ശിശുമരണം, മാതൃമരണം, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവയുടെ നിരക്കുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് കുറച്ചുകൊണ്ടു വരാനാകുമെന്ന് യുനിസെഫ് കേരള – തമിഴ്‌നാട് വിഭാഗം മേധാവി ശ്രീ. ജോബ് സഖറിയ പറഞ്ഞു.

ഇതിനായി ചില ആരോഗ്യപരമായ ശീലങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവക്കൊപ്പം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (എസ്ജിഡിപി) വര്‍ധിക്കുന്നതിനും ഇത് വഴിതെളിക്കും. സോപ്പുപയോഗിച്ച് കൈ കഴുകുക, തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക, കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്, മുലയൂട്ടല്‍, ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ മാര്‍ഗങ്ങളിലൂടെ ഭൂരിപക്ഷം രോഗങ്ങളും അണുബാധയും തടയാനാവും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും