മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിനെ വീടിനുമുന്നില്‍വച്ച് വെടിവച്ചുകൊന്നത് സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരാണെന്ന് പൊലീസ് വെളിപ്പെടുത്തി. സംഘപരിവാറില്‍പ്പെട്ട തീവ്രഹിന്ദുത്വ സംഘടനയാണ് സനാതന്‍ സന്‍സ്ത. ഇന്റര്‍പോള്‍ തെരയുന്ന നാലുപേരടക്കം സനാതന്‍ സന്‍സ്തയുടെ അഞ്ച് പ്രവര്‍ത്തകരെയാണ് ഗൗരിയുടെ വധവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തെരയുന്നത്. 2009ല്‍ ഗോവയിലെ മഡ്ഗാവിലുണ്ടായ ബോംബ് സ്ഫോടനത്തിലും ഇവര്‍ക്ക് പങ്കുണ്ട്. സെപ്തംബര്‍ അഞ്ചിന് രാത്രി ബംഗളൂരുവിലെ വീടിനുമുന്നില്‍വച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കോലാപുര്‍ സ്വദേശി പ്രവീണ്‍ ലിംകാര്‍ (34), മംഗളൂരുവിലെ ജയപ്രകാശ് (45), പുണെ സ്വദേശി സാരംഗ് അകോല്‍ക്കര്‍ (38), സാംഗ്ളിയിലെ രുദ്ര പാട്ടീല്‍ (37), സത്താര സ്വദേശി വിനയ് പവാര്‍ (32) എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ രുദ്ര പാട്ടീല്‍, സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവര്‍ 2013 മുതല്‍ ഒളിവിലാണ്. സംഘപരിവാര്‍ വിമര്‍ശകരും പുരോഗമന ചിന്തകരുമായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി എന്നിവരുടെ വധത്തിലും ഇവര്‍ക്ക് പങ്കുണ്ട്. ധാബോല്‍ക്കര്‍ വധത്തില്‍ സിബിഐയും പന്‍സാരെ വധത്തില്‍ മഹാരാഷ്ട്രയിലെ പ്രത്യേക അന്വേഷണസംഘവും ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നു. കലബുര്‍ഗിയെ വധിച്ചവര്‍ക്കും ഗൗരിയുടെ ഘാതകര്‍ക്കുംതമ്മില്‍ ബന്ധമുള്ളതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വധം നടപ്പാക്കിയതിലെ സമാനതയും കലബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയ വെടിയുണ്ടകളും ഗൌരിയുടെ ശരീരത്തിലുണ്ടായിരുന്ന വെടിയുണ്ടകളുംതമ്മിലുള്ള സാമ്യവുമാണ് ഈ നിഗമനത്തിലെത്താന്‍ കാരണം. ഇരുവരെയും 7.65 എംഎം നാടന്‍ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചുകൊലപ്പെടുത്തിയത്. പന്‍സാരെയെ വധിക്കാനും ഇതേ തോക്കാണ് ഉപയോഗിച്ചത്. തങ്ങളുടെ പ്രവര്‍ത്തകരില്‍ ചിലര്‍ ഒളിവിലാണെന്ന് അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സനാതന്‍ സന്‍സ്ത നേതാവ് സഞ്ജയ് പുനലേക്കര്‍ തുറന്നുസമ്മതിച്ചിരുന്നു.