കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എട്ടുവര്‍ഷം മുന്‍പ് പീഡിപ്പിക്കപ്പെട്ട് കോഴിക്കോട് വെള്ളിമാടക്കുന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ കഴിയുന്ന മൂന്ന് ബംഗ്ലാദേശ് യുവതികള്‍ കേരള ഗവര്‍ണര്‍ പി സദാശിവത്തിന് കത്തയച്ചു.കുറ്റം ചെയ്തവര്‍ സമൂഹത്തില്‍ സുഭിക്ഷമായി കഴിയുംബോള്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കാത്തതിനെക്കുറിച്ചുള്ള പരാതിയാണ് കത്തില്‍.പതിമുന്നും പതിനാലും വയസ്സില്‍ കുടുംബത്തിലെ കഷ്ടപ്പാട് മാറ്റുവാനായാണ് പെണ്‍കുട്ടികള്‍ ജോലിക്ക് ഇറങ്ങി തിരിച്ചത്.എന്നാല്‍ ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ എത്തിച്ച് ചതിക്കുഴികളിലേക്കാണ് അവരെ തള്ളിയിട്ടത്.മാനസികമായും ശാരീരികമായും പീഡനങ്ങള്‍ അവര്‍ ഏല്ക്കേണ്ടിവന്നു."ഞങ്ങളുടെ ശരീരം അവര്‍ വില്ക്കുകയായിരുന്നു"-കത്തിലെ ഈ വരികള്‍ കേട്ടില്ലെന്ന് നടിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയുമോ?ഇത് അവരുടെ സ്വാതന്ത്ര്യത്തിനേയും അവകാശത്തിനേയും ഹനിക്കുകയാണ്.കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന വിശ്വാസം അവര്‍ക്ക് നഷ്ടമായിരിക്കുന്നു.ഇപ്പോഴും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.വര്‍ഷം എട്ടു കഴിഞ്ഞിട്ടും കേസ് എങ്ങുമെത്താതെ നില്‍ക്കുകയാണ്.ഈ സാഹചര്യത്തില്‍ 'ആം ഓഫ് ജോയ്' എന്ന സംഘടന പെണ്‍ക്കുട്ടികളുടെ അവസ്ഥ ബംഗ്ലാദേശ് ഹൈക്കമീഷ്ണറെ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ അവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.നാട്ടിലേക്കുള്ള ട്രാവല്‍ പെര്‍മിറ്റ് ഹൈക്കമീഷ്ണര്‍ അനുവദിച്ചപ്പോള്‍ ജീവിതം തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു അവര്‍.പക്ഷേ കേസ് തീരാതെ പെണ്‍ക്കുട്ടികളെ വിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേരളാപോലീസും അധികൃതരും.നാട്ടില്‍ പോയാലും യാത്രാചെലവിനുള്ള സഹായം ലഭിച്ചാല്‍ വിചാരണയ്ക്കായി കോടതിയില്‍ 'പുനര്‍ജനി' എന്ന സംഘടന മുഖേന സത്യവാങ്മൂലം നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ല.ഏപ്രില്‍ 24ന് ട്രാവല്‍ പെര്‍മിറ്റിന്‍റെ കാലാവധി അവസാനിക്കുകയും ചെയ്തു.നാട്ടിലേക്ക് തിരിച്ച് പോകാമെന്ന പ്രതീക്ഷയാണ് അവര്‍ക്ക് നഷ്ടമായത്.പ്രതികളെല്ലാം ജാമ്യമെടുത്ത് സുഖിച്ച് ജീവിക്കുംബോള്‍ കേസിലെ ഇരകളെന്ന് കരുതി ഈ പെണ്‍ക്കുട്ടികളെ തടവിലാക്കി ജീവിതം നശിപ്പിക്കുന്നതിനെ ഒരുവിധത്തിലും ന്യായീകരിക്കാൻ ആകില്ല.