രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത് രണ്ട് ദലിതർ തമ്മിലുള്ള പോരാട്ടമല്ലെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി മീരാ കുമാർ. രണ്ട് തത്വശാസ്ത്രങ്ങളാണ് നേർക്കുനേരുള്ളത്. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും മത്സരരംഗത്ത് ഭരണപക്ഷ –പ്രതിപക്ഷ സ്ഥാനാർഥികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും സ്ഥാനാർഥികളുടെ ജാതിയോ മതമോ ചർച്ചാ വിഷയമായിട്ടില്ല. ഇന്ന് സ്ഥാനാർഥികളുടെ ജാതിയാണ് പ്രധാനമായും എടുത്തുകാട്ടുന്നതെന്നും മീരാ കുമാർ ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യം, സാമൂഹിക നീതി, ജാതി വ്യവസ്ഥാ ധ്വംസനം തുടങ്ങിയ ആശയങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ എൻ.ഡി.എക്കെതിരെ മുന്നോട്ടുവെക്കുന്നത്. രാജ്യത്തിെൻറ പരമോന്നത പദവിയിലേക്ക് സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്ത 17 പ്രതിപക്ഷ പാർട്ടികളോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും മീരാ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ ഭാഗമായി ഗുജറാത്തിൽ മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നാളെയാണ് മീരാ കുമാർ പത്രിക സമർപ്പിക്കുക. ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാംനാഥ് കോവിന്ദാണ് ബി.ജെ.പി സ്ഥാനാർഥി.