രാജ്യത്തെ ആദ്യത്തെ സ്ത്രീ സൗഹൃദമെട്രോ എന്ന ബഹുമതി കൊച്ചി മെട്രോക്ക്. ആയിരത്തോളം സ്ത്രീകളാണ് മെട്രോയുടെ വിവിധ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ സർക്കാർ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗങ്ങളെയും മെട്രോയുടെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ട്രെയിനിന്റെ ഡ്രൈവര്‍മാരില്‍ മുപ്പത്തിരണ്ടിൽ ഏഴുപേര്‍ സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകത.. ബെംഗളൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കി സ്റ്റേഷന്‍ കണ്‍ട്രോളര്‍ കം ട്രെയിന്‍ ഓപ്പറേറ്റേഴ്‌സ് എന്ന തസ്തികയിലാണ് ജോലി.വന്ദന, ഗോപിക,സി.ഹിമ, രമ്യ ദാസ്, കെ.ജി. നിധി, അഞ്ജു അശോകന്‍, ജെ.കെ. അഞ്ജു എന്നിവരാണ് കൊച്ചി മെട്രോയുടെ ഡ്രൈവര്‍മാര്‍. മെട്രോയുടെ പരിസരത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ മെട്രോയുടെ ശുചീകരണം, പാര്‍ക്കിങ്, ടിക്കറ്റ് കളക്ടര്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഗാര്‍ഡനിങ്, കാന്റീന്‍ സര്‍വീസ് തുടങ്ങിയ ജോലികൾ കുടുംബശ്രീ അംഗങ്ങള്‍ ആണ് ചെയ്യുന്നത്. കുടുബശ്രീയിലെ 1800 ഓളം സ്ത്രീകള്‍ക്കാണ് ഇതുമുഖാന്തരം ജോലി ലഭിക്കുക. ആദ്യഘട്ട മെട്രോ ആരംഭിക്കുമ്പോള്‍ ഏകദേശം 750 ഓളം പേരെ നിയോഗിച്ചുകഴിഞ്ഞു. കൂടുതല്‍ തൊഴിലവസരം ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ശുചീകരണത്തിനാണ്. തുടക്കത്തില്‍ 300 പേര്‍ക്കാണ് ജോലി ലഭിക്കുക. എട്ട്, പത്ത് ക്ലാസ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ച കാറ്റഗറി ഒന്ന് വിഭാഗത്തിലും പന്ത്രണ്ടാം ക്ലാസ്, ബിരുദം എന്നിവ യോഗ്യതയായ കാറ്റഗറി രണ്ട് വിഭാഗത്തിലും ഉള്‍പ്പെടെയാണ് നിയമനം നടന്നത്. കാറ്റഗറി രണ്ടിലെ ആദ്യ റാങ്കുകാരായ 132 പേരാണ് ‘ടീം ലീഡിങ്’ ജോലികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിരുചി, വൈദഗ്ധ്യം, ആരോഗ്യ പരിശോധനകളും അഭിമുഖം, കായികക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദിവസവേതന അടിസ്ഥാനത്തിലാണ് ജോലി. കൂടാതെ പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളുമുണ്ട്. ഓരോ വിഭാഗത്തിലും പ്രത്യേകം യൂണിഫോം. ഹൗസ് കീപ്പിങ് വിഭാഗത്തില്‍ മൂന്ന് ഷിഫ്റ്റാണുള്ളത്. മറ്റുള്ളവര്‍ക്ക് രണ്ട്. വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് . ആദ്യ ദിവസം പിങ്ക് പൊലീസ് സാന്നിധ്യം ഉണ്ടായത് ഇതിന്റെ സൂചനയാണ്. കേരളത്തിൽ പൊതുഇടങ്ങൾ സുരക്ഷിതമല്ലെന്ന് ആരോപണം നിലനിൽക്കുമ്പോൾ കൊച്ചി മെട്രോ വ്യത്യസ്തമാകുന്നത് ശ്രദ്ധേയമാണ് .