ലൈംഗീകാതിക്രമങ്ങള്‍ തടയാന്‍ സ്ത്രീകള്‍ വീട്ടില്‍ പുറത്തിറങ്ങാതിരിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസം ഖാന്‍. യു.പിയില്‍ പട്ടാപ്പകല്‍ സ്ത്രീകളെ ലൈംഗീകാമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുറ്റവാളികള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഞെട്ടിപ്പിക്കുന്ന ഉപദേശം. ‘യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് പീഡനങ്ങളും, കൊലപാതകങ്ങളും, കൊള്ളയടിയുമൊക്കെ ഉണ്ടാകും. ബുലന്ദ്ഷറില്‍ അമ്മയും 14കാരിയായ മകളും ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായതിനു ശേഷമെങ്കിലും സ്ത്രീകള്‍ വീടിനകത്തു തന്നെ ഇരിക്കുമെന്നത് ഉറപ്പാക്കണമായിരുന്നു.’ എന്നായിരുന്നു അസം ഖാന്‍ പറഞ്ഞ്ത്. പെണ്‍കുട്ടികള്‍ അപകടം ഒഴിവാക്കാന്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണമെന്നും അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു. യുപിയില്‍ കഴിഞ്ഞ ജൂലായില്‍ അഖിലേഷ് യാദവിന്റെ ഭരണകാലത്താണ് ബുലന്ദ്ഷറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായത്. അന്ന് കേസ് അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായുള്ള ഗൂഡാലോചനയാണെന്നാണ് അസം ഖാന്‍ പ്രതികരിച്ചത്. അസം ഖാന്റെ പരാമര്‍ശനത്തിനെതിരെ അന്ന് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2015 ഒക്ടോബറില്‍ ബലാത്സംഗം കൂടുന്നതിന് കാരണം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമാണെന്ന അസം ഖാന്റെ പ്രസ്തവാനയും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പട്ടാപ്പകല്‍ രണ്ട് സ്ത്രീകളെ 14 ഓളം പുരുഷന്മാര്‍ ചേര്‍ന്ന് സംഘര്‍ച്ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇന്ന് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് അസം ഖാന്റെ വിവാദ പ്രസ്താവന.