എരിവും പുളിയുമായി 'ദം ബിരിയാണി. സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികള്‍ 'ദം ബിരിയാണി' എന്ന തെരുവ് നാടകത്തിലൂടെ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് ഈ നാടകം. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. രണ്ടാം വര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിനി ജെയ്‌സി ജോസഫാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ഓള്‍ സെയ്ന്റ്‌സിലെ തന്നെ വിവിധ വകുപ്പുകളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ അനേമ തോംസ, ഷേബ സാറ റോയി, ഷേന ഹിലാരി, എസ്.അശ്വനി, ആരതി വിശ്വന്‍, ടെസി സാമുവല്‍, ബിന്‍സി എിവരാണ് അഭിനേതാക്കള്‍. എല്ലാവരും തുല്യകഥാപാത്രങ്ങളാണ്. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകം ആദ്യമായി കോളേജിന്റെ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനാണ് അവതരിപ്പിച്ചത്. പിന്നീട് ശംഖുമുഖം തീരത്തും തൈക്കാട് ഗാന്ധിഭവനിലും അവതരിപ്പിച്ച നാടകത്തിന് വന്‍ ശ്രദ്ധപിടിച്ചു പറ്റാന്‍ കഴിഞ്ഞു.'ദം ബിരിയാണി' യുടെ അടുത്തഘട്ടം കൊച്ചിയിലോ കോഴിക്കോട്ടോ തെരുവ് നാടകം അവതരിപ്പിക്കുക എന്നതാണ്. സ്വതന്ത്രചിന്തയുടെയും സംവാദങ്ങളുടെയും വേദിയൊരുക്കി വിദ്യാർത്ഥികളിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഊട്ടി ഉറപ്പിക്കുന്നതോടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കുക എന്നതു കൂടിയാണ് ഇവരുടെ ലക്ഷ്യം.