പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പോലീസിന്റെ അനാസ്ഥയെന്ന് ജില്ലാ കളക്ടര്‍ ഷൈന മോള്‍ . വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് പൊലീസ് തിരുത്തിയത് എന്തിനാണെന്ന് ഷൈനമോള്‍ ചോദിച്ചു. പൊലീസിന്റെ നിരുത്തരവാദപരമായ നടപടിയാണ് അപകടത്തിലേക്ക് നയിച്ചത്. വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം നിര്‍ദ്ദേശിച്ചതാണ്.എന്ത് സാഹചര്യത്തിലാണ് പൊലീസ് ആ റിപ്പോര്‍ട്ട് തിരുത്തിയത്. ഒരു ദിവസംതന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങിനെയാണ് നല്‍കിയത്. ഇത് പൊലീസിന്റെ വീഴ്ചതന്നെയാണ്. കലക്ടറുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ടത് പൊലീസാണ്. അനുമതി ലഭിച്ചിരുന്നു എന്നൊരു സംഭാഷണം നടക്കുന്നുണ്ട്. അതു തനിക്കറിയില്ല. താനാണ് ജില്ലയുടെ അധികാരി. താന്‍ അറിയാതെ എങ്ങനെയാണ് തന്റെ ഉത്തരവ് മറികടന്നത്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ആറാം തീയതിയാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ അനുവദിക്കരുതെന്ന് പരവൂര്‍ സിഐയും ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കുന്നത്. സമാനമായ റിപ്പോര്‍ട്ട് തന്നെയാണു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും തഹസില്‍ദാരും നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചത്. താന്‍ മത്സരക്കമ്പം നടത്തേണ്ടെന്ന് ഉത്തരവിടുകയായിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പിന്നെങ്ങനെയാണ് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വെടിക്കെട്ടു നടത്താമെന്നു പൊലീസ് കണ്ടെത്തിയത്. ഒമ്പതാം തീയതിതന്നെ നിലപാടു മാറ്റിയ പൊലീസ് വെടിക്കെട്ടു നടത്താമെന്നു റിപ്പോര്‍ട്ട് നല്‍കി. അന്നു താന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. വാക്കാല്‍ അനുമതികിട്ടിയെന്ന വാദം അപക്വമാണെന്നും കളക്ടര്‍ പറഞ്ഞു. ഉത്തരവു കിട്ടിയാല്‍ അതു നടപ്പാക്കാന്‍ പൊലീസിന് എല്ലാ അധികാരവുമുണ്ട്. വെടിക്കെട്ടു നടക്കുമെന്നു മനസിലാക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസിന് തടയാമായിരുന്നു. അനുവദിക്കണോ എന്നു തീരുമാനിക്കേത് ജില്ലയുടെ അധികാരിയെന്ന നിലയില്‍ കളക്ടറാണെന്നും ഷൈനമോള്‍ പ്രതികരിച്ചു.