മംഗളം ചാനലിന്റെ അധാർമിക മാധ്യമ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോടും വനിതാ മാധ്യമപ്രവര്‍ത്തകര്‍ മംഗളം ചാനലിലേക്ക് മാര്‍ച്ച് നടത്തി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ വാർത്ത സ്ത്രീകളെ ഉപയോഗിച്ച് സൃഷ്ടിച്ചതായിരുന്നു എന്ന് മംഗളം സി ഇ ഓ അജിത്കുമാർ സമ്മതിച്ചിരുന്നു.മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദശകലങ്ങള്‍ അടങ്ങിയ വാര്‍ത്ത, വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം അവഹേളിക്കുന്നതാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍കെണി ചാനലിലെ മാധ്യമ പ്രവര്‍ത്തക സ്വയം ഏറ്റെടുത്തതാണെന്ന ചാനല്‍ മേധാവിയുടെ പ്രതികരണത്തിനുമെതിരെയാണ് പ്രതിഷേധിച്ചത്. നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ ആഭിമുഖ്യത്തിലായിരുന്നു ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം മംഗളം ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാപ്പ് വേണ്ട, മാന്യത മതി, വനിതാ മാധ്യമ പ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ മംഗളം അല്ല തുടങ്ങിയ പോസ്റ്ററുകള്‍ കൈയിലേന്തിയായിരുന്നു പ്രകടനം. വി ആര്‍ നോട്ട് മംഗളം, പ്രൗഡ് ടു ബി വിമണ്‍ ജേണലിസ്റ്റ് തുടങ്ങിയ പോസ്റ്ററുകള്‍ പിടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. മംഗളം ചെയ്ത നടപടിയുടെ പേരില്‍ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടായിരുന്നു. മംഗളം റിപ്പോര്‍ട്ടുവന്നതിനു പിന്നാലെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ടി.കെ ഹംസ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിമുഖം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ‘ശശീന്ദ്രനാക്കാനല്ലേ, ആണ്‍കുട്ടികളെ ആരെയെങ്കിലും വിട്ടാല്‍ അഭിമുഖം തരാം’ എന്നായിരുന്നു ടി.കെ ഹംസയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ‘പ്രൗഡ് ടുബീ എ വുമണ്‍ ജേണലിസ്റ്റ്’ എന്ന കാമ്പെയ്‌നുമായി സ്ത്രീകള്‍ രംഗത്തുവന്നിരിക്കുന്നത്.